ഇരിങ്ങാലക്കുട: കലോത്സവത്തിൽ മത്സരാർത്ഥികളുടെ വയറും മനസും നിറച്ച് പാചക വിദഗ്ദ്ധനായ അയ്യപ്പദാസിന്റെ രുചിക്കൂട്ട്. ആറ് കൂട്ടം കറികളും പായസവും രസവും അടങ്ങുന്ന ഗംഭീര സദ്യയാണ് വാഴയിലയിൽ വിളമ്പിയത്. രണ്ടാം ദിവസത്തിൽ 6000 ഓളം പേർക്കുള്ള ഭക്ഷണമാണ് അയ്യപ്പദാസ് ഒരുക്കിയത്. സദ്യയ്ക്ക് പുറമെ 300ലധികം പേർക്ക് പ്രഭാത ഭക്ഷണവും ചായയും സ്നാക്സുമെല്ലാം തയ്യാറാക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ തരം പായസമാകും ഒരുക്കുക. അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേർ വരുന്ന സംഘമാണ് കലവറയിലെ കാര്യക്കാർ. വിളമ്പാനും മറ്റ് സഹായങ്ങൾക്കുമായി വളണ്ടിയർമാരുമുണ്ട്.
20 വർഷത്തോളമായി പാചകരംഗത്ത് പ്രവർത്തിക്കുന്ന അയ്യപ്പദാസ് കൊടകര സ്വദേശിയാണ്. നേരത്തെ ഗുരുവായൂർ, ചാലക്കുടി എന്നിവിടങ്ങളിൽ നടന്ന ജില്ലാ കലോത്സവങ്ങളിൽ അയ്യപ്പദാസിന്റെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കൊവിഡിന് ശേഷമുള്ള കലോത്സവം മത്സരാർത്ഥികളും രക്ഷകർത്താക്കളും കലാപ്രേമികളും ഒരേ പോലെ ആഘോഷമാക്കുകയാണെന്ന് അയ്യപ്പദാസ് പറയുന്നു.
'മംഗലശ്ശേരി നീലകണ്ഠനും' 'താരാദാസും'
മംഗലശ്ശേരി നീലകണ്ഠൻ മസാല അട മുതൽ താരാദാസ് പഫ്സ് വരെയുണ്ട്, കലോത്സവത്തിൽ എൻ.എസ്.എസ് വളണ്ടിയർമാർ നടത്തുന്ന 'ഒരു കുളിര്' എന്ന സ്നാക്സ് സ്റ്റാളിൽ. ഹിറ്റ് സിനിമ കഥാപാത്രങ്ങളുടെ പേരുകളിൽ പലഹാരം നിറഞ്ഞതോടെ കാണികൾക്കും കൗതുകമായി. പ്രധാന വേദികളിൽ ഒന്നായ ഇരിങ്ങാലക്കുട ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സ്റ്റാൾ. കീരിക്കാടൻ ജോസ് സവാളവട, ചിത്രഗുപ്തൻ പരിപ്പുവട, ഹിറ്റ്ലർ മാധവൻകുട്ടി കപ്പലണ്ടി മിഠായി തുടങ്ങിയ പേരുകളോടെയാണ് മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നത്. പൊരിവെയിലിൽ പരവേശമകറ്റാനും വിശപ്പടക്കാനും പെൺകുരുന്നുകൾ നടത്തുന്ന സ്റ്റാളിനെ തേടിയെത്തുന്നവർ ഏറെയാണ്. സ്റ്റാളിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്‌കൂളിലെ എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |