ബംഗളൂരു: അറുപത്തേഴുകാരന്റെ മൃതദേഹം പ്ളാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരിയെയും അവരുടെ ഭർത്താവിനെയും സഹോദരനെയും പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവിന് സമീപത്തെ ജെപി നഗറിലെ പുട്ടേനഹള്ളിയിൽ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തിലാണ് ബാലസുബ്രഹ്മണ്യൻ മരിച്ചതെന്നും തുടർന്ന് യുവതിയുടെ ഭർത്താവും സഹോദരനും ചേർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
ജോലിക്കാരിയുമായി ബാലസുബ്രഹ്മണ്യൻ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവർ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പതിവായിരുന്നു. നവംബർ 16 ന് ചെറുമകനെ ബാഡ്മിന്റൺ ക്ലാസിന് വിട്ടശേഷം വീട്ടിൽ വിളിച്ച് ചില അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനാൽ വൈകുമെന്നും അറിയിച്ചു. തുടർന്ന് നേരേ ജോലിക്കാരിയുടെ വീട്ടിലെത്തി. അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കുഴഞ്ഞുവീണ ബാലസുബ്രഹ്മണ്യൻ ഉടൻ തന്നെ മരിച്ചു. ഭയന്നുപോയ ജോലിക്കാരി ഭർത്താവിനെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പൊലീസിനെ അറിയിച്ചാൽ കേസാകും എന്ന് ഭയന്ന് മൂവരും ചേർന്ന് മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചു. മൃതദേഹം പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ബാലസുബ്രഹ്മണ്യൻ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. എന്നാൽ പിറ്റേന്ന് പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഒരു അജ്ഞാത മൃതദേഹം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ബാലസുബ്രഹ്മണ്യത്തിന്റേതാണെന്ന് വ്യക്തമായി. ഇതിനിടെ ബാലസുബ്രഹ്മണ്യവും ജോലിക്കാരിയുമായി അടുപ്പമുണ്ടെന്ന് ബന്ധുക്കളിൽ ചിലർ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്തതോടെ ജോലിക്കാരി കുറ്റം സമ്മതിക്കുകയും ചെയ്തു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായി. അടുത്തിടെ ബാലസുബ്രഹ്മണ്യൻആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |