ഇന്ത്യയെ ഇളക്കി മറിച്ച കേസാണ് ഐ.എസ്.ആർ.ഒ ചാരക്കേസ്. അതിന്റെ അലയൊലികൾ കനലായും ഇടക്കിടെ തീയായും ഇപ്പോഴും ആളി പടരുന്നു. കേസിലെ പ്രധാന പ്രതികളായ മറിയം റഷീദയ്ക്കും ഫൗസിയ ഹസനും വേണ്ടി കേസ് വാദിച്ചത് അഡ്വ.പ്രസാദ് ഗാന്ധിയാണ്.പ്രമാദവും വിവാദവുമായ ചാരക്കേസ് ഏറ്റെടുത്തതിന്റെ വഴികളെക്കുറിച്ച് അഡ്വ.പ്രസാദ് ഗാന്ധി 'വാരാന്ത്യ കൗമുദി"യോട് .
അഡ്വ.പ്രസാദ് ഗാന്ധി
പ്രസാദിൽ നിന്ന് പ്രസാദ് ഗാന്ധിയിലേക്ക്
വലത്തേക്ക് ചായുന്ന രാഷ്ട്രീയ മനസുമായാണ് ലയോള കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നത്.ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാ വിദ്യാർത്ഥികളെയും അവിടെ നിന്ന് സെന്റ് സേവിയേഴ്സിലേക്ക് മാറ്റി.ലയോളയിലെയും സെന്റ് സേവിയേഴ്സിലെയും കലാലയ പശ്ചാത്തലം പ്രസാദിന്റെ കോൺഗ്രസ് രാഷ്ട്രീയത്തെ ബലപ്പെടുത്തുന്നതായിരുന്നു.ആ അനുഭവവും അറിവും ആത്മധൈര്യവുമായാണ് വർക്കല എസ്.എൻ കോളേജിൽ ബിരുദ പഠനത്തിന് ചേർന്നത്.
അഞ്ചാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർ.ശങ്കറിന് പകരം ചിറയിൻകീഴിൽ മത്സരിച്ചത് വയലാർ രവിയാണ്.പ്രസാദിന്റെ അച്ഛനും അമ്മയും അമ്മാവൻമാരും ഉൾപ്പെടുന്ന കുടുംബം മുഴുവൻ ശങ്കറിന്റെ അനുയായികളായിരുന്നു.എന്നിട്ടും പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെ വോട്ട് തേടിയോടുന്ന വയലാർ രവിയെ നോക്കി കല്ലമ്പലത്തെ ഇടവഴിയിൽ ഒറ്റക്ക് നിന്ന് അഭിവാദ്യം അർപ്പിച്ച പ്രസാദിനെ വയലാർ രവി ജീപ്പിൽ കയറ്റി കൊണ്ടുപോയി.അന്നു മുതൽ വയലാർ രവി രാഷ്ട്രീയ ഗുരുവായി.എം.പിയായ വയലാർ രവിയുടെ പിന്തുണയോടെയാണ് വർക്കല എസ്.എൻ കോളേജിൽ പ്രവർത്തിച്ചതെങ്കിലും പ്രസാദും കൂട്ടരും ഒറ്റപ്പെട്ടു.എസ്.എൻ കോളേജിൽ എസ്.എഫ്.ഐ മാത്രമേയുള്ളൂ.
മിണ്ടിയാലും മിണ്ടിയില്ലെങ്കിലും കെ.എസ്.യുക്കാരെ തല്ലും.തലയെടുപ്പുള്ള പ്രൊഫസർമാരായ കരുണാകര പണിക്കരും ജഗന്നാഥപണിക്കരും കോളേജിൽ ഉണ്ടായിട്ടും കെ.എസ്.യുക്കാർക്ക് എന്നും തല്ല് കൊള്ളാനാണ് തലവിധി.വയലാർ രവിയുടെ ശിഷ്യനായതു കൊണ്ട് പ്രസാദിനെ എല്ലാ അദ്ധ്യാപകർക്കും അറിയാം.അതിലുപരി പ്രസാദ് സമാധാനപ്രിയനുമാണ്.ഒരിക്കൽ കോളേജിൽ നടന്ന സംഘട്ടനത്തിൽ വഴിയേ പോയ പ്രസാദിനും പൊതിരെ തല്ല് കിട്ടി.പ്രൊഫസർ ജഗന്നാഥ പണിക്കർ ഓടി വന്നാണ് രക്ഷിച്ചത്.എന്നിട്ട് എസ്.എഫ്.ഐക്കാരോട് ചോദിച്ചു'നിങ്ങൾ എന്തിനാണ് ഈ പാവം 'ഗാന്ധി"യനെ തല്ലിയത്?ഇവൻ 'ഗാന്ധി"യനല്ലേ?ഈ 'ഗാന്ധി"യനെ തല്ലിയാൽ ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ല."അന്നു മുതൽ പ്രസാദിന്റെ അപരനാമം 'ഗാന്ധി"എന്നായി മാറി.
കുട്ടികളെല്ലാം പ്രസാദിനെ ഗാന്ധി എന്ന് വിളിച്ചു.പിന്നീട് ഗുരുനാഥൻമാരും ഗാന്ധി എന്നു വിളിക്കാൻ തുടങ്ങി.കളിയായും കാര്യമായുമുള്ള ഗാന്ധി വിളി കാരണം പ്രസാദ് പെട്ടെന്ന് പ്രസാദ് ഗാന്ധിയായി മാറി.
വിദ്യാർത്ഥി ജീവിതവും ദേശീയ രാഷ്ട്രീയവും
ബിരുദപഠനം കഴിഞ്ഞപ്പോൾ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വയലാർ രവിയുടെ സഹായത്തോടെ ഡൽഹിയിലെത്തി.ജെ.എൻ.യുവിൽ അഡ്മിഷൻ കിട്ടിയില്ല.എന്നാലും കെ.എസ്.യുവിന്റെ ദേശീയ സംഘടനയായ എൻ.എസ്.യുവുമായി സഹകരിച്ച് പ്രവർത്തിച്ചു.എൻ.എസ്.യു ഓഫീസിൽ തന്നെയാണ് പ്രസാദ് ഗാന്ധിയുടെ ഊണും ഉറക്കവും.ഇന്ത്യ മഹാരാജ്യം കോൺഗ്രസ് അടക്കി വാഴുന്ന കാലത്തെ എല്ലാ ദേശീയ നേതാക്കളുമായും പ്രസാദ് ഗാന്ധി എൻ.എസ്.യു വഴി ബന്ധം സ്ഥാപിച്ചു.
പിന്നീട് രാഷ്ട്രപതിയായ ശങ്കർ ദയാൽ ശർമ്മയുടെ മകൾ ഗീതാഞ്ജലി ശർമ്മയാണ് അന്നത്തെ എൻ.എസ്.യു പ്രസിഡന്റ്. ദേശീയരാഷ്ട്രീയത്തെ നേരിട്ട് കണ്ടും കേട്ടും പ്രവർത്തിക്കാൻ അവസരം ലഭിച്ച പ്രസാദ് ഗാന്ധിക്ക് ശങ്കർദയാൽ ശർമ്മയുടെ ശുപാർശയോടെ, ദിഗ് വിജയ് സിംഗിന്റെ സഹായത്തോടെ മദ്ധ്യപ്രദേശിലെ ഇൻഡോർ ക്രിസ്ത്യൻ കോളേജിൽ അഡ്മിഷൻ കിട്ടി. എം.എയും നിയമബിരുദവും മദ്ധ്യപ്രദേശിൽ നിന്നു നേടി.അംബിക സോണി എൻ.എസ്.യുവിനെ നിയന്ത്രിച്ചപ്പോൾ പ്രസാദ്ഗാന്ധി ദേശീയ സാംസ്കാരിക വിഭാഗത്തിന്റെ ഭാരവാഹിയായിരുന്നു.
ഇന്ദിര ഗാന്ധി മുതലുള്ള ദേശീയ നേതാക്കളെ കാണാനും അവരുമായി സംസാരിക്കാനും പ്രവർത്തനങ്ങൾ കണ്ടു പഠിക്കാനും ഭാഗ്യം ലഭിച്ച അപൂർവം മലയാളി വിദ്യാർത്ഥി നേതാക്കളിൽ ഒരാളായി പ്രസാദ് ഗാന്ധി മാറി.
ദുരൂഹതയിൽ സഞ്ജയ് ഗാന്ധിയുടെ മരണം
സഞ്ജയ് ഗാന്ധി കർക്കശക്കാരനായ നല്ല പ്രായോഗിക രാഷ്ട്രീയക്കാരനായിരുന്നു.ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ സഞ്ജയ് ഗാന്ധിയുടെ ഇടപെടൽ പലർക്കും ഇഷ്ടമായില്ല.ഇന്ത്യയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന തീരുമാനങ്ങളും ബോഫോഴ്സുമായുള്ള ആയുധക്കരാറുകളും ഇന്ദിരാഗാന്ധിയെ തകർക്കുക എന്നതിലേക്കാണ് അമേരിക്ക ഉൾപ്പെടെയുള്ള ശത്രുക്കളും എത്തിയത്.അകത്തും പുറത്തുമുള്ള ശത്രുക്കൾ ആദ്യം ഇന്ദിരാഗാന്ധിയുടെ ചിറകുകൾ അരിഞ്ഞുതള്ളാനാണ് തീരുമാനിച്ചത്.ആദ്യം ഇന്ദിരയുടെ ഒരു ചിറകായിരുന്ന ലളിത് നാരായൺ മിശ്രയെ ബീഹാറിലെ സമഷ്ടിപൂർ റയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനത്തിലൂടെ കൊന്നു.
ഗംഗയുടെ കരയിലുള്ള ചേരി ലോകപ്രശസ്തമാണ്. ഡൽഹിയുടെ സ്വസ്ഥത നശിപ്പിക്കുന്ന മുഴുവൻ കുറ്റവാളികളും ആ ചേരിയിലാണ് തമ്പടിക്കുന്നത്.ഒരു പൊലീസിനും അവിടെ കയറി അറസ്റ്റ് ചെയ്യാൻ കഴിയില്ല. ചേരിക്കാർക്കായി ഫ്ളാറ്റുകൾ പണിതു. എന്നിട്ടും അവർ മാറാൻ തയ്യാറല്ലായിരുന്നു.അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ ധീരമായ ഇടപെടലിലൂടെയാണ് ചേരി ഒഴിപ്പിച്ചത്.
'ജീവൻ വേണമെങ്കിൽ മാറിക്കോളണം ഇല്ലെങ്കിൽ വെടിയുണ്ട" എന്നതായിരുന്നു നയം.അതോടെ ഡൽഹിയിലെ പിടിച്ചുപറിയും കൂലിത്തല്ലും പൂർണമായും ഇല്ലാതായി.
മാരുതി കാറിന്റെ വരവും വളർച്ചയും ചണ്ഡിഗഢ് സിറ്റിയും സഞ്ജയ് ഗാന്ധിയുടെ വലിയ നേട്ടങ്ങളായിരുന്നു.
ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഒന്നിച്ചു നിൽക്കുന്നിടത്തോളം ഇന്ത്യയുടെ വളർച്ച തളർച്ചയില്ലാതെ മുന്നോട്ട് പോകുമെന്ന തോന്നലിൽ നിന്നാണ് അമേരിക്ക ഉൾപ്പെടെയുള്ള ശത്രുക്കൾ ചേർന്ന് സഞ്ജയ് ഗാന്ധിയെ കൊന്നതെന്ന് അഡ്വ.പ്രസാദ് ഗാന്ധി പറയുന്നു.ആയുധ ഇടപാടുമായി അമേരിക്കൻ പ്രസിഡന്റ് നിക്സണും ഇന്ദിര ഗാന്ധിയും മുഷിയേണ്ടി വന്നു. നിക്സണുശേഷം വന്ന ജെറാൾഡ് ഫോർഡും മനസ് കൊണ്ട് ഇന്ത്യയോട് മമതയില്ലായിരുന്നു.ഇന്ദിരയെ മാനസികമായി തളർത്താനും അതുവഴി ഇന്ത്യയെ തകർക്കാനുമാണ് അമേരിക്കയുടെ നേതൃത്വത്തിൽ സഞ്ജയ് ഗാന്ധിയെ കൊന്നതെന്ന് പ്രസാദ് ഗാന്ധി വിശ്വസിക്കുന്നു.
സഞ്ജയ് ഗാന്ധിയുടെ വേർപാടിന് ശേഷം എൻ.എസ്.യു ആസ്ഥാനത്തെ അസ്വാരസ്യങ്ങൾ കാരണം ഡൽഹി വിടുകയും ചെയ്തു.
ചാരക്കേസും കല്ലേറും
അഡ്വ.പ്രസാദ് ഗാന്ധിയുടെ ജൂനിയറായ അഡ്വ.കെ.ഡി.നായരാണ് മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും കേസ് കൊണ്ടു വരുന്നത്.ഡൽഹി ജീവിതത്തിൽ നിരവധി സുപ്രീം കോടതി വക്കീലൻമാരുമായുള്ള സഹവാസത്തിൽ ഫോറിനേഴ്സ് ആക്ടും കസ്റ്റംസ്, കോഫോപോസ,പാസ്പോർട്ട്,ഇമിഗ്രേഷൻ കേസുകളെ കുറിച്ചും പ്രസാദ് ഗാന്ധി ആഴത്തിൽ പഠിച്ചു.അതുകൊണ്ടാണ് അഡ്വ.കെ.ഡി.നായർ ഈ കേസ് കൊണ്ടുവന്നത്.മറിയം റഷീദക്കെതിരെയുള്ള വകുപ്പ് നിസാരമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഒരാഴ്ച കൂടി അനധികൃതമായി ഇവിടെ താമസിച്ചു.2500 രൂപ പിഴയൊടുക്കിയാൽ തീരാവുന്ന കേസ്.അവർ ഒരാഴ്ച തങ്ങിയത് അവരുടെ കുറ്റംകൊണ്ടല്ല. പ്ലേഗ് പടർന്നു പിടിച്ചത് കാരണം വിമാനങ്ങൾ പലതും നിറുത്തലാക്കി.അതുകഴിഞ്ഞ് ഇവർ എയർപോർട്ടിൽ പോയ ദിവസം ഏതോ സംഘടനയുടെ റോഡ് ഉപരോധം കാരണം വിമാനത്താവളത്തിൽ എത്താൻ താമസിച്ചു.അവർ ചെന്നപ്പോൾ വിമാനം പോയി.ഇതിനെല്ലാം വ്യക്തമായ തെളിവുകളുണ്ട്.2500 രൂപ കെട്ടിവയ്ക്കാൻ നേരം പൊലീസ് ഉദ്യോഗസ്ഥൻ തടസവാദം ഉന്നയിച്ചതിനാൽ കോടതി പിറ്റേ ദിവസത്തേക്ക് കേസ് മാറ്റിവച്ചു. അന്നു തന്നെ അവരെ അറസ്റ്റ് ചെയ്തു.ചാരക്കേസിന് യുവതികളെ അറസ്റ്റ് ചെയ്തെന്ന വാർത്ത മാദ്ധ്യമങ്ങൾ ഏറ്റെടുത്തു.യഥാർത്ഥത്തിൽ ഫൗസിയയുടെ മകൾ ബാംഗ്ലൂരിൽ പഠിക്കുകയാണ്.അവിടെ മറിയം റഷീദയുടെ മകളുടെ അഡ്മിഷനെ കുറിച്ച് തിരക്കാനും ചികിത്സിക്കാനുമാണ് അവർ വന്നത്.
വാർത്ത വന്നതു മുതൽ പ്രസാദ്ഗാന്ധിയുടെ വീട്ടിലും ഓഫീസിലും ഭീഷണി ഉയർത്തുന്ന ഫോൺവിളികളുടെ ബഹളമായി. കൈ വെട്ടും,കാല് വെട്ടും,തല വെട്ടും,പച്ചക്ക് കത്തിക്കും എന്നൊക്കെയാണ് ഫോൺ സന്ദേശം.അതേ സമയം തന്നെ പ്രലോഭനങ്ങളുമായുള്ള വിളികളും വന്നു.വക്കാലത്ത് ഒഴിഞ്ഞാൽ ലക്ഷങ്ങൾ തരാം,കേരളത്തിന് പുറത്ത് ജോലി തരാം.പ്രകോപനങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ അഡ്വ.പ്രസാദ്ഗാന്ധി വാശിയോടെ മുന്നോട്ട് പോയി.രാജ്യസ്നേഹിയായ പ്രസാദ്ഗാന്ധിയെ രാജ്യദ്രോഹിയാക്കി.ഓഫീസിന് തീയിട്ടു,വീടിന് കല്ലെറിഞ്ഞു,തീവണ്ടി യാത്രയിൽ രേഖകൾ മോഷ്ടിക്കപ്പെട്ടു,കാർ യാത്രയിൽ കൊല്ലാൻ ശ്രമിച്ചു.ഡ്രൈവറായ വിജയന്റെ സാഹസികതയിലാണ് പലപ്പോഴും രക്ഷപ്പെട്ടത്.സി.ബി.ഐ ഓഫീസർ മുന്നറിയിപ്പ് നൽകി'വളരെ സൂക്ഷിക്കണം.ഏതു സമയവും നിങ്ങൾ കൊല്ലപ്പെടാം."
ഇതിനിടെ ചാരക്കേസിന്റെ പേരിൽ കേരളം മുതൽ ഡൽഹി വരെ പലരും രാഷ്ട്രീയ നേട്ടമുണ്ടാക്കി.പലരും പലതും നേടി.വയലാർ രവിയും കെ.കരുണാകരനും സ്വാമി ശാശ്വതീകാനന്ദയും നൽകിയ പിന്തുണയിലാണ് അഡ്വ.പ്രസാദ് ഗാന്ധി പിടിച്ചു നിന്നത്.
ഒരു ചാര വനിത ഒരിക്കലും സ്വന്തം പാസ്പോർട്ടിൽ മറ്റൊരു രാജ്യത്ത് പോകില്ല എന്നതാണ് പ്രധാനമായും പ്രസാദ്ഗാന്ധി കോടതിയിൽ ഉന്നയിച്ചത്.മറ്റൊന്ന് അമ്പതോളം വിഭാഗങ്ങൾ കൂടി ചേർന്നാലേ ഒരു ദൗത്യം പൂർത്തീകരിക്കാൻ ഐ.എസ്.ആർ.ഒക്ക് കഴിയൂ.അതുകൊണ്ട് തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസ് എന്ന വാക്ക് തന്നെ അർത്ഥശൂന്യം എന്നാണ് കോടതിയിൽ വാദിച്ചത്. ഈ വാദത്തിലാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും കോടതി വെറുതേ വിട്ടത്. ചാരക്കേസ് ഏറ്റവും നെറികെട്ടതെന്ന് അഡ്വ.പ്രസാദ്ഗാന്ധി പറയുന്നു.ആർക്കൊക്കയോ വേണ്ടി ആരൊക്കയോ ചേർന്ന് കളിച്ച നാടകത്തിൽ ബലിയാടായത് രണ്ടു പെണ്ണുങ്ങളും ശാസ്ത്രജ്ഞരും 'ഇന്ത്യ"യുമാണ്.ഇന്ത്യയുടെ ബഹിരാകാശ വികസനത്തിൽ അമേരിക്കയും ഫ്രാൻസും അസൂയാലുക്കളായിരുന്നു.ചാരക്കേസിലൂടെ ഇന്ത്യ പതിനഞ്ച് വർഷമാണ് പിറകോട്ട് പോയതെന്ന് പ്രസാദ്ഗാന്ധി പറഞ്ഞു.
കുടുംബത്തിനൊപ്പം അഡ്വ. പ്രസാദ് ഗാന്ധി
ഒരു വരിയിലോ, ഒരു പേജിലോ,
ഒരു ബുക്കിലോ എഴുതി തീർക്കാൻ കഴിയുന്നതല്ല ചാരക്കേസിൽ അഡ്വ.പ്രസാദ്ഗാന്ധി അനുഭവിച്ച മാനസിക സംഘർഷവും പീഡനങ്ങളും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും.ഭാര്യ ബീനയുടെയും മക്കളായ അശ്വതി ഗാന്ധിയുടെയും ആരതി ഗാന്ധിയുടെയും മാനസിക പിന്തുണ വളരെ വലുതായിരുന്നു. വർക്കല എസ്.എൻകോളേജിൽ നിന്ന് ആർജിച്ച ധൈര്യവും ഡൽഹിയിൽ നിന്ന് കിട്ടിയ അനുഭവങ്ങളുമാണ് ചാരക്കേസിൽ വിജയിക്കുന്നതുവരെ പ്രസാദ്ഗാന്ധിയെ പിടിച്ചു നിറുത്തിയത്.
നിരപരാധിയായ നീലൻ
കേരളത്തിൽ കോളിളക്കമുണ്ടാക്കിയ നളിനി നെറ്റോയുടെ കേസിൽ മന്ത്രിയായിരുന്ന നീലലോഹിത ദാസ് നാടാർ നിരപരാധിയാണെന്നാണ് അഡ്വ.പ്രസാദ് ഗാന്ധി പറയുന്നത്. ആശയങ്ങളും ആദർശങ്ങളും ആത്മാർത്ഥതയുമുള്ള അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് നീലലോഹിത ദാസ് നാടാരെന്നാണ് അഡ്വ.പ്രസാദ് ഗാന്ധി പറയുന്നത്.
നഷ്ടപരിഹാരം
നമ്പി നാരായണനൊപ്പം മറ്റുള്ളവരും നഷ്ടപരിഹാരത്തിന് അർഹരെന്ന് അഡ്വ.പ്രസാദ് ഗാന്ധി.ശർമ്മ,ശശികുമാർ,ചന്ദ്രശേഖർ,മറിയം റഷീദ,ഫൗസിയ ഹസൻ എന്നിവരുടെ നഷ്ടപരിഹാരത്തിന് അഡ്വ.പ്രസാദ് ഗാന്ധി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |