അഹമ്മദാബാദ് : 2002ൽ അതിക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചെന്നും അതോടെ ഗുജറാത്തിൽ ശാശ്വസ തമാധാനമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തെ പരോക്ഷമായി ന്യായീകരിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഖേഡ ജില്ലയിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിൽ സാമൂഹ്യവിരുദ്ധർ സംഘർഷം സൃഷ്ടിക്കുന്നത് പതിവായിരുന്നു. ഇവരെ പിന്തുണയ്ക്കുന്നത് കോൺഗ്രസായിരുന്നു. എന്നാൽ 2002ൽ അതിക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചു. അതോടെ അവർ അത്തരം പ്രവർത്തനങ്ങൾ നിറുത്തി. ബി.ജെ.പിയാണ് ഗുജറാത്തിൽ ശാശ്വത സമാധാനം കൊണ്ടുവന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് ഭരണകാലത്ത് ഗുജറാത്ത് വർഗീയ കലാപങ്ങളുടെ ഇടമായിരുന്നു. ഇത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തി. അതേസമയം സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിച്ചു. 2002ന് ശേഷം ഇവർ അക്രമ്ത്തിന്റെ പാത വിട്ടു. 2002 മുതൽ 2022വരെ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്നും അവർ വിട്ടുനിന്നു. വർഗീയ കലാപം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഗുജറാത്തിൽ ബി.ജെ.പി ശാശ്വത സമാധാനം സ്ഥാപിച്ചുവെന്നും അമിത് ഷാ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |