ലോകകപ്പ് : വെയ്ൽസിനെ വീഴ്ത്തി ഇറാൻ (2-0)
രണ്ട് ഗോളും പിറന്നത് ഇഞ്ചുറി ടൈമിൽ
വെയ്ൽസ് ഗോളി ഹെന്നസിക്ക് ചുവപ്പ് കാർഡ്
അൽ റയ്യാൻ: ഇംഗ്ലണ്ടിനോടേറ്റ തോൽവി പാഠമാക്കി ഇരമ്പിയാർത്ത ഇറാൻ പത്ത് പേരായി ചുരുങ്ങിയ വെയ്ൽസിനെ ഇഞ്ചുറി ടൈമിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ മലർത്തിയടിച്ച്, ഖത്തർ ലോകകപ്പിൽ ഏഷ്യൻ കരുത്തിന്റെ മറ്റൊരു മകുടോദാഹരണമായി. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും അതെല്ലാം തുലച്ച ഇറാൻ ഒടുവിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് 98-ാം മിനിട്ടിൽ റൗസ്ബെ ചെഷ്‌മിയും 101-ാം മിനിട്ടിൽ റമിൻ റസയ്യാനും നേടിയ ഗോളുകളിലൂടെയാണ് അർഹിച്ച ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടേറ്റ 2-6ന്റെ വമ്പൻ തോൽവിക്കുള്ള ഇറാന്റെ പ്രായശ്ചിത്തമായി ഇംഗ്ലണ്ടിന്റെ അയൽക്കാരോട് നേടിയ ഈ ഗംഭീര വിജയം.
മത്സരത്തിന്റെ 86-ാം മിനിട്ടിൽ ഗോൾ കീപ്പർ വെയ്ൻ ഹെന്നസി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ പത്തു പേരായി ചുരുങ്ങിയത് വെയ്ൽസിന് വലിയ തിരിച്ചടിയായി. ഇറാൻ സ്ട്രൈക്കർ മെഹദി തരേമിയെ ബോക്സിന് പുറത്ത് വച്ച് ഫൗൾചെയ്തതിനാണ് ഹെന്നസിക്ക് ചുവപ്പ് കാർഡ് കിട്ടിയത്. ജയത്തോടെ ഇറാൻ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് റൗണ്ട് സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ ആദ്യ മത്സരത്തിൽ യു.എസ്.എയോട് സമനിലയിൽ കുരുങ്ങിയ വെയ്ൽസിന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് മേൽ ഇറാനെതിരായ തോൽവി കരിനിഴൽ വീഴ്ത്തി.
സൂപ്പർ താരം ഗാരത് ബെയ്‌ലിനെ പൂട്ടി വെയ്ൽസിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കാനായിരുന്നു ഇറാന്റെ ശ്രമം. ഒപ്പം തുടർ ആക്രമണങ്ങളുമായി വേൽസ് ഗോൾ മുഖത്ത് അപകടഭീഷണിയുണ്ടാക്കുന്നതിലും അവർ വിജയിച്ചു. വെൽസ് പ്രതിരോധവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനാറാം മിനട്ടിൽ ഘോലിസദേഹ് വെയ്ൽസ് വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു. 52-ാം മിനിട്ടിൽ ഇറാൻ താരങ്ങളുടെ തുടർച്ചയായുള്ള രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |