കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഡിസംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റി. എൻ.ഐ.എ അന്വേഷിക്കുന്ന കേസിൽ നേരത്തെ അലൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം പാലയാട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു. മറ്റു കേസുകളിൽ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസിൽ കോടതി ജാമ്യം അനുവദിച്ചതെന്നും ധർമ്മടം പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ മറുപടിക്കായി പ്രതിഭാഗം സമയംതേടി. തുടർന്നാണ് കേസ് മാറ്റിയത്.
മധു വധക്കേസ്:
പ്രതിയുടെ ഹർജി തള്ളി
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ തെളിവായി സ്വീകരിക്കുന്നതിനെതിരെ പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ തെളിവായി സ്വീകരിക്കാൻ പ്രോസിക്യൂഷന് അനുമതിനൽകി വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ഒന്നാംപ്രതി ഹുസൈൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്.
അമീറുളിന്റെ ഹർജി
അഞ്ചിലേക്ക് മാറ്റി
ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി അമീറുൾ ഇസ്ലാമിനെ അസാമിലെ ജയിലിലേക്ക് മാറ്റാൻ നിലവിലെ ജയിൽ ചട്ടം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി. അമീറുൾ നൽകിയ ഹർജി ഡിസംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റി. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ 2014ലെ ചട്ടം ഹർജിയിൽ ചോദ്യം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |