കളമശേരി: ക്ലിനിക്കൽ ആപ്പിൽ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 21ലക്ഷംരൂപ തട്ടിയ കേസിൽ മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയായ ഷിഹാബ് മൻസിലിൽ എസ്.ടി.ആർ തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് താരിഖ് റഹ്മത്തുള്ള യാസിനെ (42) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. കളമശേരി സ്വദേശിയും ഡോക്ടറുമായ അജ്മലിനെയാണ് കമ്പനിയുടെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചത്. ഇല്ലാത്ത കമ്പനിയുടെ പേരിൽ നിരവധിപേർ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടതായി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നത്: 2021ൽ കളമശേരിയിൽ ഓഫീസ് നടത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. രണ്ടു മാസത്തിനകം ഓഫീസ് പൂട്ടി മുങ്ങിയ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി ഡോക്ടർക്ക് മനസിലായത്. തുടർന്ന് പരാതി നൽകി. പ്രമുഖകുടുംബത്തിലെ അംഗമാണെന്ന പേരിൽ പലരും ഇയാൾക്കെതിരെ പരാതി പറയാൻ തയ്യാറായിരുന്നില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് തുടർന്നത്. കളമശേരിയിൽനിന്ന് മുങ്ങിയ പ്രതി അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാൻ വ്യാഴാഴ്ച തിരുവനന്തപുരം എയർപോർട്ടിലെത്തിയ ഇയാളെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷൻ വിഭാഗം തടയുകയും എയർപോർട്ട് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പള്ളിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ് കൂടുതലായി തട്ടിപ്പിനിരയായിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കളമശേരി പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു, എ.എസ്.ഐ ഷുക്കൂർ, എസ്.സി.പി.ഒ അനിൽകുമാർ, മുഹമ്മദ് ഇസ്ഹാഖ്, ഷെമീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |