പാലക്കാട്: സി.ബി.ഐ പ്രോസിക്യുട്ടർ അഡ്വ.അനൂപ്.കെ.ആന്റണിയെ സ്‌പെഷ്യൽ പ്രോസിക്യുട്ടറായി നിയമിക്കുക വഴി വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. 2021 ഡിസംബർ 29ന് ആദ്യ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യുട്ടർ കോടതി നിർബന്ധപൂർവം വിളിച്ചു വരുത്തിയപ്പോഴാണ് ഹാജരാകാൻ തയ്യാറായത്.
കുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തു എന്ന ക്രൈം ബ്രാഞ്ചിന്റെ അതെ റിപ്പോർട്ട് തന്നെയാണ് സി.ബി.ഐയ്ക്കു വേണ്ടി പ്രോസിക്യുട്ടർ കോടതിയിൽ കൊടുത്തത്. കോടതി പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് എന്ന് നിരീക്ഷിച്ചു തള്ളി കളഞ്ഞ ഈ റിപ്പോർട്ട് കൊടുക്കുമ്പോൾ കുട്ടികളുടെ കുടുംബത്തിന് പറയാനുള്ളത് അന്വേഷിക്കാനോ കേൾക്കാനോ പ്രോസിക്യുട്ടർ തയാറായിട്ടില്ല. അതിനാൽ തന്നെ ഈ പ്രോസിക്യുട്ടറിൽ നിന്ന് ന്യായമായി ലഭിക്കേണ്ട നിയമപരിരക്ഷ കുടുംബത്തിന് ലഭിക്കുകയില്ല എന്നുറപ്പുണ്ട്.
അതെ തുടർന്നാണ് ഡിവൈ.എസ്.പി ഉമയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ സി.ബി.ഐ നിയോഗിച്ചത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടം തൊട്ടു തന്നെ തനിക്ക് ഒരു സ്‌പെഷ്യൽ പ്രോസിക്യുട്ടറെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് അമ്മ സി.ബി.ഐക്കും, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിൽ കണ്ടും അപേക്ഷ സമർപ്പിച്ചിരുന്നതുമാണ്.
ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന മുൻ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അംഗീകരിച്ച സി.ബി.ഐ പ്രോസിക്യുട്ടർ അഡ്വ.അനൂപ് കെ.ആന്റണിയെ കേരള സർക്കാർ സ്‌പെഷ്യൽ പ്രോസ്ഥക്യുട്ടറായി നിയമിക്കുക വഴി വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി സമരസമിതി ആരോപിച്ചു. കുട്ടികളുടെ കുടുംബത്തിന് കൂടി സ്വീകാര്യനായ ഒരു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാൻ ഉടനെ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരസമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |