കംപാല: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ എബോള രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെയാണ് തീരുമാനം. നേരത്തെ എബോള ബാധിച്ച എട്ട് കുട്ടികൾ രാജ്യത്ത് മരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ എബോള കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. സെപ്തംബർ മുതൽ 55 പേരാണ് രാജ്യത്ത് എബോള ബാധിച്ച് മരിച്ചത്. ആകെ 141 കേസുകൾ സ്ഥിരീകരിച്ചു. രണ്ട് പ്രവിശ്യകളിൽ അധികൃതർ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരുന്നു.
മദ്ധ്യ മുബെൻഡെ ജില്ലയിൽ സെപ്തംബർ 20നാണ് ഈ വ്യാപനത്തിലെ ആദ്യ കേസ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ച വ്യക്തി വൈകാതെ മരിച്ചു. ഉഗാണ്ടയിൽ 2000ത്തിലുണ്ടായ എബോള വ്യാപനത്തിൽ 200 ലേറെ പേർ മരിച്ചിരുന്നു. 2019ലാണ് ഉഗാണ്ടയിൽ അവസാനമായി എബോള വ്യാപനം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |