മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് - കാനലും കഴിഞ്ഞ ചൊവ്വാഴ്ച മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതു ശത്രുവായ യു.എസിനും പാശ്ചാത്യ ഉപരോധങ്ങൾക്കുമെതിരെ ഇരുവരും ആഞ്ഞടിച്ചു. എന്നാൽ ചില പാശ്ചാത്യ മാദ്ധ്യമങ്ങളുടെ ശ്രദ്ധ മുഴുവനും പതിഞ്ഞത് പുട്ടിന്റെ കൈകളിലേക്കാണ്.
കൂടിക്കാഴ്ചയുടെ ചിത്രങ്ങളിലും വീഡിയോകളിലും പുട്ടിന്റെ കൈകളിൽ പർപ്പിൾ നിറം കാണാം. ചർച്ചയിലൂടെനീളം പുട്ടിൻ താനിരുന്ന കസേരയുടെ കൈകളിൽ മുറുകെ പിടിക്കുന്നതും കാണാമെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പുട്ടിന് ഗുരുതര കാൻസർ രോഗമുണ്ടെന്നും അതികഠിനമായ വേദനകൾ മറികടക്കാൻ ശക്തിയേറിയ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് കൈകളിലെ അസ്വഭാവിക നിറം മാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം റഷ്യയിലെ ഒരു സൈനിക പരിശീലന കേന്ദ്രം സന്ദർശിക്കുന്നതിനിടെയും പുട്ടിന്റെ കൈയ്യിൽ കറുത്ത നിറം കാണപ്പെട്ടിരുന്നു. ഇത് കുത്തിവയ്പ് നടത്തിയതിന്റേതെന്ന് കരുതുന്ന അടയാളമാകാമെന്ന് പ്രചാരണങ്ങളുണ്ടായി. അതേ സമയം, പുട്ടിൻ ആരോഗ്യവാനാണെന്ന് ആവർത്തിക്കുന്ന ക്രെംലിൻ പാശ്ചാത്യ രാജ്യങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |