തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സുമാരുടെ ലഭ്യത ഉറപ്പാക്കാനും വിദേശത്തേക്കുള്ള യാത്ര സുഗമമാക്കാനുമായി ബി.എസ്.സി നഴ്സിംഗ് സീറ്റുകളുടെ എണ്ണം ഈ അദ്ധ്യയന വർഷം വർദ്ധിപ്പിക്കാനുള്ള നടപടികൾ നിലച്ചിരിക്കുകയാണ്.
മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം സീറ്റ് വർദ്ധിപ്പിക്കാനും,പ്രത്യേക അലോട്ട്മെന്റ് നടത്താനും തീരുമാനിച്ചെങ്കിലും,മതിയായ അദ്ധ്യാപകരില്ലാത്തതിനാൽ സീറ്റ് വർദ്ധിപ്പിച്ചാൽ പ്രതിസന്ധിയിലാകുമെന്ന് കോളേജ് മേധാവികൾ നിലപാടെടുത്തു. ഇതോടെ ഫയൽ സെക്രട്ടേറിയറ്റിൽ കുരുങ്ങിയതും 30ന് ഈ വർഷത്തെ ക്ലാസുകൾ ആരംഭിക്കുന്നതും.
പാരിപ്പള്ളി,മഞ്ചേരി ഒഴികെയുള്ള ഏഴ് സർക്കാർ നഴ്സിംഗ് കോളേജുകളിലും സീറ്റ് 100ആയി ഏകീകരിക്കാനായിരുന്നു തീരുമാനം. ഇതോടെ 250 സീറ്റുകളുടെ വർദ്ധനവാണ് ഉണ്ടാകുമായിരുന്നത്. ആകെ നഴ്സിംഗ് സീറ്റുകളുടെ എണ്ണം 570ൽ നിന്ന് 820 ആയി ഉയർത്താനും. പിന്നാലെ, പ്രിൻസിപ്പൽമാർ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിച്ച റീപ്പോർട്ടിൽ അദ്ധ്യാപക ക്ഷാമം ചൂണ്ടിക്കാട്ടിയതും. നിലവിൽ 76 അദ്ധ്യാപകരുടെ കുറവുണ്ടെന്നും,250 സീറ്റ് വർദ്ധിപ്പിച്ചാൽ 100 അദ്ധ്യാപകരെ പുതുതായി നിയമിക്കേണ്ടി വരുമെന്നുമാണ് റിപ്പോർട്ടിൽ.
റാങ്ക് ലിസ്റ്റും
നിലവിലില്ല
നഴ്സിംഗ് അദ്ധ്യാപകരുടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവസാനിച്ചു.പുതിയ വിജ്ഞാപനമിറക്കി പരീക്ഷയും മറ്റ് നടപടികളും പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടു വർഷം വേണം.
നഴ്സിംഗ് കോളേജിൽ കുറവുള്ള അദ്ധ്യാപകരുടെ
എണ്ണവും ആകെ അദ്ധ്യാപകരും
■തിരുവനന്തപുരം - 21(57)
■കോഴിക്കോട് - 9(42)
■ആലപ്പുഴ - 9(33)
■തൃശൂർ - 7(29)
■എറണാകുളം - 8(36)
■കണ്ണൂർ - 10(29)
■കോട്ടയം - 12(33)
{പാരിപ്പള്ളി,മഞ്ചേരി നഴ്സിംഗ് കോളേജുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചിട്ടില്ല}
'പി.എസ്.സി വഴി നിയമനം നടക്കുന്നത് വരെ സർവീസിലുള്ള പിജി യോഗ്യതയുള്ള നഴ്സിംഗ് ഓഫീസർമാരെ വർക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ അദ്ധ്യാപകരായി നിയമിക്കണം.'
-എസ്.എം.അനസ്
സംസ്ഥാന സെക്രട്ടറി
കേരള ഗവ.നഴ്സസ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |