തിരുവനന്തപുരം: വിനോദ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവ് വികസിപ്പിക്കുന്നതിന് 9,000 റോബോട്ടിക് ലാബുകൾ ഡിസംബറിൽ 2000 ഹൈസ്കൂളുകളിൽ സജ്ജമാകും. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴിയാണ് നടപ്പാക്കുന്നത്.
ഉദ്ഘാടനം ഡിസംബർ 8ന് വെള്ളയമ്പലം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും.
റോബോട്ടിക്സ്,ഐ.ഒ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക മേഖലകളിൽ പരിശീലനം നേടുന്നതിന് അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
4000 കൈറ്റ് മാസ്റ്റർമാർക്ക് പരിശീലനം നൽകും. ഇവരുടെ നേതൃത്വത്തിൽ പരിശീലനം നേടുന്ന 60,000 കുട്ടികൾ മറ്റുവള്ളവരെ പരിശീലിപ്പിക്കും. എട്ട്, ഒൻപത്, പത്ത് ക്ളാസുകളിലായുള്ള 12 ലക്ഷം കുട്ടികൾക്കാണ് ആദ്യം പരിശീലനം.
ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡോർ, സെക്യൂരിറ്റി അലാം എന്നിവ തയാറാക്കുന്നതിന് സ്കൂൾ തലത്തിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, ശബ്ദ നിയന്ത്രിത ഹോം ഓട്ടോമേഷൻ, കാഴ്ചശക്തിയില്ലാത്തവർക്കുള്ള വാക്കിംഗ് സ്റ്റിക്ക് എന്നിവയ്ക്ക് സബ്ജില്ല, ജില്ലാതലത്തിലും പരിശീലനം നൽകും.
സ്ക്രാച്ച് കമ്പ്യൂട്ടർ ഗെയിം തയാറാക്കൽ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ 'ആപ്പ് ഇൻവെന്റർ' ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമ്മിക്കൽ എന്നിവയും പരിശീലിക്കും.
റിയാലിറ്റി ഷോ
മൂന്നാം സീസൺ
ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ മൂന്നാം സീസൺ ഡിസംബർ 16ന് കൈറ്റ് വിക്ടേഴ്സിൽ ആരംഭിക്കും. 110 സ്കൂളുകളാണ് പങ്കെടുക്കുന്നത്. ഒന്നരലക്ഷത്തിലധികം കുട്ടികൾ ഷൂട്ടിംഗിന്റെ ഭാഗമാകും. ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ സ്പോൺസർ ചെയ്തിരിക്കുന്നത് എസ്.സി.ഇ.ആർ.ടി.യും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായാണ്. രണ്ടാം സമ്മാനമായ 15 ലക്ഷം രൂപ കെ-ഡിസ്കും മൂന്നാം സമ്മാനമായ 10 ലക്ഷം എസ്.എസ്.കെ.യുമാണ് നൽകുന്നത്. അവസാന റൗണ്ടിലെത്തുന്ന 7 സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും പ്രാഥമിക റൗണ്ടിലെത്തിയ 110 സ്കൂളുകൾക്ക് 15,000 രൂപ വീതവും നൽകും. റിയാലിറ്റിഷോയുടെ ഫ്ളോർ ഷൂട്ട് 29 മുതൽ ഡിസംബർ 10 വരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടക്കും. ഫെബ്രുവരിയിലാണ് ഗ്രാൻഡ് ഫിനാലെ.