കോഴിക്കോട് : ട്രെയിൻ തട്ടി മരിച്ച ബീഹാർ സ്വദേശി മുഹമ്മദ് അൻവറുളിന്റെ മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലൻസിനു നേരെ മദ്ധ്യപ്രദേശിൽ വെടിവയ്പ്. ജബൽപ്പുരിൽ - റീവ റോഡിൽ വച്ചാണ് ആംബുലൻസിന് നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.15 ഓടെ ആയിരുന്നു സംഭവം. ആംബുലൻസിന്റെ മുന്നിലെ ഗ്ലാസ് തകർന്നു. ആക്രമണം ഉണ്ടായപ്പോൾ ആംബുലൻസുമായി 20 കിലോമീറ്ററോളം യാത്ര ചെയ്താണ് സുരക്ഷിത സ്ഥലത്തെത്തിയതെന്ന് ആംബുലൻസ് ഉടമ കോഴിക്കോട് കല്ലായി സ്വദേശി ഫഹദ് പറഞ്ഞു. ഫഹദിനൊപ്പം ഡ്രൈവർ രാഹുലും മരിച്ച ബീഹാർ സ്വദേശിയുടെ രണ്ട് ബന്ധുക്കളുമായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 23ന് രാത്രി ഏഴുമണിയോടെയാണ് ആംബുലൻസ് പുറപ്പെട്ടത്. ബിഹാർ പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ഡ്രൈവർ ഫഹദ് പറഞ്ഞു. 750 ഓളം കിലോമീറ്റർ കൂടി യാത്ര ഇനിയുണ്ടെന്നും കേരള പൊലീസിന്റെ സഹായം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം എത്തിക്കേണ്ട പൂർണിയ ജംഗ്ഷൻ നേപ്പാൾ ബോർഡറാണ്. സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്നാണ് ഫഹദ് ആവശ്യപ്പെടുന്നത്. ഇനിയും ആക്രമണം ഉണ്ടാകുമെന്ന ഭയമുണ്ടെങ്കിലും യാത്ര തുടരാനാണ് ശ്രമം. പേരാമ്പ്രയിൽ നിർമാണ തൊഴിലാളിയായിരുന്നു മരിച്ച മുഹമ്മദ് അൻവറുൾ. ചൊവ്വാഴ്ച പുലർച്ചെയാണ് ഫറോക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫറോക്ക് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |