തിരുവനന്തപുരം: ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം ജന്തുവിനെ പോലെയല്ല, പകരം അന്തസോടെ ജീവിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരുഷനും സ്ത്രീക്കും തുല്യതയാണ് ഭരണഘടന ഉറപ്പുനൽകുന്നത്. കേരള നവോത്ഥാന സമിതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും വനിതാസംഗമവും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യനീതിക്കായുള്ള ഇടപെടലുകൾക്കാണ് സർക്കാരിന്റെ ശ്രമം. അതിന് തുല്യത പ്രധാനമാണ്. തൊഴിൽ, വേതനം, ജനപ്രതിനിധി സഭ എന്നിവിടങ്ങളിലെല്ലാം സ്ത്രീകൾക്ക് അസമത്വം ഉണ്ട്. കുടുംബങ്ങളിൽ പോലും അസമത്വം പ്രകടമാണ്. സ്ത്രീ പുരുഷന് പിന്നിലല്ല. പല കാര്യങ്ങളിലും മുമ്പിലാണെന്ന ആത്മവിശ്വാസം സ്ത്രീകൾക്ക് ഉണ്ടാവണം. അതുറപ്പിക്കാനുള്ള അടിത്തറ ഭരണഘടനയും സുപ്രീംകോടതി വിധികളും തരുന്നുണ്ട്. സ്ത്രീക്കും പുരുഷനും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം. അതിന് ആദ്യം സമൂഹത്തിന്റെ മനോഘടന മാറണം. അപ്പോഴേ തുല്യത ഉറപ്പാക്കാനാവൂ.
ഭരണഘടനയുടെ സവിശേഷതയായ മതനിരപേക്ഷത അട്ടിമറിച്ച് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഗൂഢനീക്കം നടക്കുകയാണ്. പൗരത്വത്തിന് മതവിശ്വാസം ഘടകമാക്കുന്ന നില വരെയുണ്ടായി. മതാധിഷ്ഠിതയെയും സങ്കുചിത ദേശീയതയെയും വരിച്ച അയൽരാജ്യങ്ങളുടെ സ്ഥിതി ആലോചിക്കണം. രാജ്യങ്ങളുടെ നിലനിൽപ്പ് പോലും അപകടത്തിലാകും. ഇന്ത്യയ്‌ക്ക് ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ഭരണഘടന പൂർണമായും സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കലല്ല ലക്ഷ്യമെന്ന് നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ പറഞ്ഞു. എന്നാൽ, കയറുന്നവരുടെ മുട്ടുകാൽ തല്ലിയൊടുക്കാൻ സമിതി വരില്ല. ശബരിമല യുവതീപ്രവേശന വിധിക്ക് നിലവിൽ സ്റ്റേ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ.എസ് സംസ്ഥാന വൈസ് പ്രസിഡ് ഷീന ഷുക്കൂർ അദ്ധ്യക്ഷയായി. മുൻ എം.പി അഡ്വ,കെ.സോമപ്രസാദ്, വനിതാ കമ്മിഷൻ അദ്ധ്യക്ഷൻ അഡ്വ.പി.സതീദേവി, മുൻ എം.എൽ.എ ജമീല പ്രകാശം, വിനീതാ വിജയൻ, ചിത്രാദേവി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |