കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലം സ്വദേശി ശുഭയുടെ മരണം അറിയിച്ച വനിതാ ഡോക്ടറെ ഭർത്താവ് സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഭാര്യയുടെ സംസ്കാര ശേഷം വീടുവിട്ട സെന്തിൽകുമാറിനെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ല. ഫോൺ സ്വിച്ച് ഓഫാണ്.
ചികിത്സാപ്പിഴവിലെ കുറ്റബോധം മൂലമാണ് ജോലിയിൽ തുടരാനില്ലെന്ന് ഡോക്ടർ പറഞ്ഞതെന്ന് ശുഭയുടെ ഭർത്തൃസഹോദരി സേതുലക്ഷ്മി പറഞ്ഞു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഡോക്ടറുടെ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
23ന് പുലർച്ചെ ഒന്നോടെ ശുഭയുടെ മരണവിവരം അറിയിച്ച ന്യൂറോ സർജറി സീനിയർ റസിഡന്റ് ഡോ. മേരി ഫ്രാൻസിസിനെ ചവിട്ടിവീഴ്ത്തിയെന്നാണ് കേസ്.
പുലർച്ചെ 5.30ന് മൃതദേഹവുമായി പുറപ്പെട്ട് വൈകിട്ട് 3ന് സംസ്കാരം കഴിയുന്നതുവരെ ഇത്തരത്തിൽ കേസുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അപസ്മാരത്തെ തുടർന്നാണ് ശുഭയെ 6ന് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗത്തിലും പ്രവേശിപ്പിച്ചത്. 22ന് രാവിലെ 7.30ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വൈകിട്ട് നാലോടെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ന്യൂറോ സർജറി ഐ.സി വാർഡിലേക്ക് മാറ്റുമെന്നും ഡോക്ടർ അറിയിച്ചു.
രാത്രി 12വരെ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞെങ്കിലും അര മണിക്കൂറിന് ശേഷം രോഗി മരിച്ചെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്നും പരാതി നൽകുമെന്നും അപ്പോൾ സെന്തിൽ വിളിച്ചുപറഞ്ഞു. തുടർന്നാണ് സെന്തിൽ ആക്രമിച്ചെന്ന് ഡോക്ടർ പരാതിപ്പെട്ടത്. വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ നെടുമ്പനയിലെ ഹെൽത്ത് ഇൻസ്‌പെക്ടറെത്തി മൃതദേഹം മറവുചെയ്യാൻ അനുവദിക്കില്ലെന്നും ദഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |