തിരുവനന്തപുരം: ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന സരിത എസ്. നായരുടെ പരാതിയിൽ മുൻ ഡ്രൈവർ വിനുകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വിനുവിന്റെ ഫോൺരേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാൻ വിനു കുമാറിനു നോട്ടിസ് നൽകി. താൻ വാദിയായ മറ്റൊരു കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തി തന്നെ കൊല്ലാൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. വിനുകുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്നവരെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. രാസവസ്തു പ്രയോഗത്തിൽ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറയുകയും ഇടതുകാലിന് സ്വാധീനക്കുറവ് ഉണ്ടാവുകയും ചെയ്തു. ചികിത്സ തുടരുകയാണ്. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വിനുവിനെതിരെ ഐ.പി.സി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |