തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ പടക്കുതിരയായ പി. എസ്. എൽ. വി സി -54 റോക്കറ്റ് രണ്ടേകാൽ മണിക്കൂറിലേറെ നീണ്ട ദൗത്യത്തിൽ ഒരു തവണ ഭൂമിയെ ചുറ്റിയും രണ്ട് തവണ ഭ്രമണപഥങ്ങൾ മാറിയും ഒൻപത് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് കരുത്തു കാട്ടി.
ഓഷൻസാറ്റ് 3 ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ഉപഗ്രഹങ്ങളും നാല് വിദേശ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ആദ്യം ഓഷൻ സാറ്റ് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയെ ഒന്നു വലം വച്ചാണ് എട്ട് ഉപഗ്രഹങ്ങൾ രണ്ടാം ഭ്രമണപഥത്തിൽ എത്തിച്ചത്. രണ്ടുമണിക്കൂറും 17മിനിറ്റും നീണ്ട ദൗത്യം പൂർണ വിജയം. റോക്കറ്റിനെ തിരിച്ച് ഭൂമിയിൽ ഇറക്കാമെന്നതിന്റെ സൂചനയാണിത്. ഇത് ഗഗൻയാൻ ദൗത്യത്തിന് ആത്മവിശ്വാസം വർദ്ധിപ്പിക്കും. മലയാളിയായ എസ്.ആർ.ബിജുവായിരുന്നു മിഷൻ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ കെ.തേൻമൊഴിയും. ഓഷൻസാറ്റ് 3 നേരത്തേ വിക്ഷേപിച്ച രണ്ട് ഓഷൻസാറ്റ് ഉപഗ്രഹങ്ങളുടെ തുടർച്ചയാണ്.
റോക്കറ്റിന്റെ വഴികൾ
വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 11.56ന് റോക്കറ്റ് കുതിച്ചു
17.17 മിനിറ്റിൽ 742.7കി.മീറ്റർ ഉയരത്തിൽ
ക്രയോജനിക് എൻജിന്റെ മുകളിലെ ഉപഗ്രഹ പേടകം തുറന്നു
1117കിലോ ഭാരമുള്ള ഓഷൻസാറ്റ് 3 ഭ്രമണപഥത്തിലേക്ക്
ക്രയോജനിക് എൻജിൻ എട്ട് ഉപഗ്രഹങ്ങളുമായി ഭൂമിക്ക് ചുറ്റം കറങ്ങി
ഒരു മണിക്കൂറിന് ശേഷം താഴേക്ക് കുതിച്ചു
ഭൂമിക്ക് 517.7കിലോമീറ്റർ അടുത്തെത്തി
ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് 528.8കിലോമീറ്റർ ഉയരെ എത്തി
അവിടെ എട്ട് ഉപഗ്രഹങ്ങളും വിക്ഷേപിച്ചു
ഉച്ചയ്ക്ക് ശേഷം 2.13ന് ദൗത്യം പൂർത്തിയായായി
ഓഷൻ സാറ്റിലെ ഉപകരണങ്ങൾ
സമുദ്രത്തിന്റെ കളർ മോണിറ്റർ
സമുദ്രോപരിതലത്തിലെ താപവ്യതിയാന മോണിറ്റർ
കുബാൻഡ് സ്‌കാറ്ററോമീറ്റർ
(മൂന്നും ഇന്ത്യൻ നിർമ്മിതം )
കാലാവസ്ഥാ നിരീക്ഷണത്തിന് ഫ്രഞ്ച് നിർമ്മിത ആർഗോസ്
ഭൂട്ടാനും ബഹിരാകാശത്ത്
ഭൂട്ടാന്റെ ആദ്യ ഉപഗ്രഹമായ ഐ.എൻ.എസ്.2ബിയും ഇന്നലെ വിക്ഷേപിച്ചു.ഭൂട്ടാന്റെ മുകളിൽ ദിവസം മൂന്ന് തവണ വന്ന് ചിത്രങ്ങൾ പകർത്തും. വിക്ഷേപണത്തിന് ഭൂട്ടാനിലെ മന്ത്രി ലിംപോ കർമ്മദെന്നേൻ പഗാഡിയും 18 എൻജിനിയർമാരും എത്തിയിരുന്നു. ഉപഗ്രഹവിവരങ്ങൾ അപഗ്രഥിക്കാൻ ഭൂട്ടാൻ ശാസ്ത്രജ്ഞർക്ക് ബംഗളുരുവിലെ യു.ആർ.റാവു സെന്ററിൽ പരിശീലനം നൽകി.
ആനന്ദത്തോടെ ആനന്ദും
ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിർമ്മിച്ച ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദും ഇന്നലെ വിക്ഷേപിച്ചു. ബംഗളുരുവിലെ സ്റ്റാർട്ടപ്പ് പിക്സൽ ഇന്ത്യയാണ് നിർമ്മിച്ചത്. വാണിജ്യമേഖലയ്‌ക്ക് സ്റ്റോർ ആൻഡ് ഫോർവേഡ് സേവനങ്ങൾക്കാണ് ഇത്.
സ്റ്റാർട്ടപ്പായ ധ്രുവ സ്പെയ്സിന്റെ തൈബോൾട്ട് 1, തൈബോൾട്ട് 2 ഉപഗ്രഹങ്ങളും മൊബൈൽ കിട്ടാത്ത സ്ഥലങ്ങളിൽ ആശയവിനിമയവും ഇന്റർനെറ്റ് സേവനവും നൽകാൻ അമേരിക്കയിലെ സ്പെയ്സ് ഫ്ളൈറ്റ് നിർമ്മിച്ച നാല് ഉപഗ്രഹങ്ങളും ഇന്നലെ വിക്ഷേപിച്ചു. ഇത് വാണിജ്യ വിക്ഷേപണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |