കൊച്ചി: ഓടുന്ന കാറിൽ 19കാരി മോഡലിനെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിലെ നാലാം പ്രതി രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംബിൾ ലാമ്പയുടെ (21) സൗഹൃദവലയങ്ങളിലേക്കും സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കാസർകോട് സ്വദേശിനിയായ ഇരയെ കൊച്ചിയിലെ ബാറിൽ എത്തിച്ചതും പ്രതികൾക്ക് ഒത്താശ ചെയ്തതും ഡിംബിളായിരുന്നു. മറ്റു പലരെയും ഇവർ സമാനമായി ഇരയാക്കിയിട്ടുണ്ടോയെന്ന് സംശയം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
കുറച്ചുനാളായി കൊച്ചിയിലുള്ള മോഡൽകൂടിയായ ഡിംബിൾ മോഹനവാഗ്ദാനം നൽകി സ്വന്തം നാട്ടുകാരികളെ കൊച്ചിയിൽ എത്തിച്ചിരിക്കാനുള്ള സാദ്ധ്യതകളും തള്ളിക്കളഞ്ഞിട്ടില്ല. ഇവരുടെ ഫോൺ കണ്ടെടുക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കൊച്ചിയിലെ ഡി.ജെ പാർട്ടികളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന ഡിംബിളിന്റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും. ലഹരിമാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
ബാറിലിരുന്ന് മദ്യപിക്കെ പ്രതികൾ ലഹരിപദാർത്ഥം കലക്കി നൽകിയെന്നാണ് ഇരയുടെ മൊഴി. പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ ലഹരിമരുന്ന് കലർത്തി നൽകിയിട്ടില്ലെന്നാണ് കണ്ടെത്തൽ. രക്തപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. മോഡലിംഗിന്റെ ഭാഗമായാണ് ഡിംബിൾ കേരളത്തിലെത്തിയത്. ആദ്യ കാലങ്ങളിൽ ഇവർ മസാജ് പാർലറുകളിലും ജോലി നോക്കിയിട്ടുണ്ട്. ഷോർട്ട്ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികൾ വീണ്ടും റിമാൻഡിൽ
കാറിലെ കൂട്ടമാനഭംഗ കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ്, ഡിംബിൾ ലാമ്പ എന്നിവരെ കോടതി 14ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡികാലാവധി പൂർത്തിയായതിനെ തുടർന്ന് പ്രതികളെ ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി. പ്രതികൾ കുറ്റം സമ്മതിച്ചതായും സുപ്രധാന തെളിവുകൾ അഞ്ച് ദിവസത്തെ തെളിവെടുപ്പിനിടെ ലഭിച്ചതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |