പാട്ന: മദ്യനിരോധന നടപടി സംസ്ഥാനത്തിലാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പ്രഖ്യാപനവുമായി ബീഹാർ സർക്കാർ. 2016-ൽ നടപ്പിലാക്കിയ മദ്യ നിരോധന നിയമത്തിന്റെ തുടർനടപടിയായി സംസ്ഥാനത്തിൽ നിയമവിരുദ്ധമായി മദ്യവിൽപ്പന ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.
മയക്കുമരുന്ന് വിരുദ്ധദിനവുമായി ബന്ധപ്പെട്ട പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആയിരുന്നു നിതീഷ് കുമാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മദ്യവിൽപ്പനക്കാർക്ക് മാത്രമല്ലാതെ കള്ളുക്കച്ചവടക്കാർക്കും ഇത് വഴി മദ്യനിരോധനത്തിന്റെ ഭാഗമാകാമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ബീഹാർ പടുത്തുയർത്തുകയാണ് തന്റെ നടപടികളുടെ ലക്ഷ്യമെന്നും എല്ലാത്തരം മയക്കുമരുന്നുകളും ഒഴിവാക്കി സമൃദ്ധവും സന്തുഷ്ടവുമായ മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കാനായി പ്രതിഞ്ജയെടുക്കാമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. വർഷങ്ങളായി മദ്യ നിരോധനം നിലവിലുണ്ടെങ്കിലും ബീഹാറിൽ നിയമവിരുദ്ധ മദ്യവിൽപ്പന തകൃതിയായി നടക്കുന്നതായാണ് വിവരം. ഇത് വരെ ഇത്തരം കുറ്റങ്ങൾ നടത്തിയ നാല് ലക്ഷത്തോളം പേരെ ബീഹാറിൽ അറസ്റ്റ് ചെയ്തിട്ടുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |