കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ ശശി തരൂർ എം.പിക്കൊപ്പം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇന്ന് നേരിട്ട് പങ്കെടുക്കില്ല. ഓൺലൈനിലൂടെയാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്യുക. പ്രസിഡൻസി ഹോട്ടലിൽ രാവിലെ 10നാണ് ചടങ്ങ്. പ്രൊഫഷണൽസ് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ തരൂരാണ് മുഖ്യപ്രഭാഷകൻ.
മുംബയിൽ നിന്നെത്തുന്ന തരൂർ ഇന്ന് ഉച്ചവരെ വേദിയിലുണ്ടാകും. തുടർന്ന് വിവിധ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങും.
കെ. സുധാകരൻ കണ്ണൂരിൽ ചികിത്സയിലായതിനാലാണ് ഉദ്ഘാടന ചടങ്ങ് ഓൺലൈനിലാക്കിയതെന്ന് സംഘാടകർ പറഞ്ഞു. മലബാറിൽ തരൂർ നടത്തിയ പര്യടനം കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ച ശേഷം ഇരുനേതാക്കളും ഒരു വേദിയിൽ എത്തുന്നത് രാഷ്ട്രീയ കൗതുകം സൃഷ്ടിച്ചിരുന്നു.
വൈകിട്ട് 5ന് സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടകൻ. പക്ഷേ ഈ ചടങ്ങിന് മുമ്പ് തരൂർ മടങ്ങും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
തരൂരിനോട് ആരും അനീതി
കാട്ടിയിട്ടില്ല : എം.എം.ഹസൻ
തിരുവനന്തപുരം: ശശീതരൂരിനോട് എ.ഐ.സി.സിയോ,കെ.പി.സി.സിയോ ഒരു അനീതിയും കാട്ടിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. കോഴിക്കോട്ടെ പരിപാടിയിൽ പങ്കെുടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ പാടില്ലായിരുന്നു. അതേമസയം അദ്ദേഹവും പാർട്ടി ചട്ടങ്ങൾക്ക് അനുസസൃതമായി പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു.
തരൂരിന്റെ മലബാർ പര്യടനത്തിൽ ഒരുവിവാദവുമില്ല. വിഷയം ഊതി വീർപ്പിച്ച് വഷളാക്കിയത് മാദ്ധ്യമങ്ങളാണ്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയത് തരൂരാണ്. തരൂരിന്റെ വരവിൽ സതീശൻ ആരെയും ഭയക്കുന്നില്ല,തിരിച്ച് തരൂരും ആരെയും ഭയക്കുന്നില്ല,അച്ചടക്കനടപടി എന്ന പരാമർശം തരൂരിനെ ലക്ഷ്യമിട്ടല്ലെന്നും അത് എല്ലാ പ്രവർത്തകർക്കും ബാധകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാൽ
രാജ്യത്ത് ഭരണമാറ്റമുണ്ടാകില്ല: ആന്റണി
തിരുവനന്തപുരം: 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് നിർണായകമാണെന്നും കോൺഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാൽ ഭരണമാറ്റമുണ്ടാകില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു. എന്നാൽ, കോൺഗ്രസില്ലാതെ ഭരണമാറ്റം സാദ്ധ്യമല്ല. അതിനാൽ കോൺഗ്രസ് യഥാർത്ഥ്യബോധത്തോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനിൽ നടന്ന 'ഇന്ത്യൻ ഭരണഘടന പ്രസക്തിയും വെല്ലുവിളിയും" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന അംഗീകരിക്കാത്തവരാണ് ഇന്ത്യ ഭരിക്കുന്നത്. ഭരണഘടന പൊളിച്ചെഴുതാനും മൗലികാവകാശങ്ങൾ മാറ്റാനുമാണ് ശ്രമം. ഭരണഘടനയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുത്. ഭരണഘടനാദിനം ആചരിക്കുന്നതിനുള്ള കടമയും യോഗ്യതയും അവകാശവുമുള്ളത് കോൺഗ്രസിനാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അതിന് തയ്യാറുള്ളവർ സഹകരിക്കണം. ഭരണഘടന സംരക്ഷിക്കണമെന്നുള്ളവർ ഒരുമിച്ചുനിന്ന് മറ്റൊരു ഭരണഘടന ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ 2024ൽ ചെറുക്കണമെന്നും ആന്റണി കൂട്ടിച്ചേർത്തു.
റിട്ട. ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, വി.പ്രതാപചന്ദ്രൻ, ജി.സുബോധൻ, മര്യാപുരം ശ്രീകുമാർ, ടി. ശരത്ചന്ദ്രപ്രസാദ്, കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, വി. എസ്. ഹരീന്ദ്രനാഥ്, വിതുര ശശി, കെ.വിദ്യാധരൻ, കമ്പറ നാരായണൻ, ആനാട് ജയൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.പി.സി.സി ഭംഗിയായി
കൈകാര്യം ചെയ്യും
ശശി തരൂർ എം.പിയുമായി ബന്ധപ്പെട്ട വിഷയം കെ.പി.സി.സി ഭംഗിയായി കൈകാര്യം ചെയ്യുമെന്ന് പിന്നീട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാദ്ധ്യമപ്രവർത്തകർക്ക് ഇക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |