കോഴിക്കോട്: ശശി തരൂരിന്റെ പര്യടനങ്ങൾ കോൺഗ്രസിൽ കീറാമുട്ടിയായി തുടരുമ്പോൾ പരസ്പരം കുത്തിയും ഒളിയമ്പെയ്തും നേതാക്കൾ. ഒപ്പം ഐക്യത്തിന് ആഹ്വാനവും. കോഴിക്കോട്ട് ഡി.സി.സിയുടെ ഓഫീസ് തറക്കല്ലിടൽ വേദിയിൽ ഒരുമിച്ചപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവരും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എം.കെ.രാഘവൻ എം.പി. എന്നിവരും വ്യത്യസ്ത അഭിപ്രായങ്ങളുമായി മനസ് തുറന്നത്.
എം.എൽഎയായി പ്രവർത്തിക്കാനായിരുന്നു തന്റെ ആഗ്രഹമെങ്കിലും പുതിയ സാഹചര്യത്തിൽ എം.പിയായി ലോക്സഭയിലേക്ക് മത്സരിക്കാനാണ് മനസ് പറയുന്നതെന്ന് കെ.മുരളീധരൻ. എല്ലാവരും നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങിയാൽ കേന്ദ്രത്തിൽ ഇത്തവണയും കോൺഗ്രസ് വരില്ലെന്ന പ്രതീതിയുണ്ടാവുമെന്ന് കേരളത്തിൽ അധികാരം മോഹിക്കുന്ന നേതാക്കളെ കുത്തി മുരളീധരൻ പറഞ്ഞു. തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പുറത്തല്ല തരൂരെന്നും അകത്താണെന്നും മുരളീധരൻ വ്യക്തമാക്കി. തരൂർ ഇനി ലോക് സഭയിലേക്ക് ഇല്ലെന്നും തിരുവനന്തപുരം ഉന്നമിട്ടാണ് മുരളീധരന്റെ ഈ പരാമർശമെന്നും വ്യാഖ്യാനമുണ്ട്.
കേരളത്തിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ ആർക്കും വിലക്കില്ലെന്നും എന്നാൽ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർ അതാത് ഡി.സി.സികളേയോ മണ്ഡലം കമ്മിറ്റികളേയോ അറിയിക്കണമെന്നായിരുന്നു തരൂരിന്റെ പേരെടുത്ത് പറയാതെ രമേശ് ചെന്നിത്തലയുടെ വിമർശനം. കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം വേണമെന്ന് പ്രസംഗത്തിൽ എം.കെ രാഘവൻ എംപി വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണെന്നും രാഘവൻ പറഞ്ഞു. കോൺഗ്രസ് വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇനിയൊരു തിരിച്ചു വരവുള്ളൂവെന്ന് താരിഖ് അൻവർ പറഞ്ഞു. യൂത്ത്‌കോൺഗ്രസ് പരിപാടിയിൽ ശശി തരൂരിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ എം.കെ.രാഘവൻ പരാതി മെയിൽ വഴി നൽകിയിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും താരിഖ് അൻവർ വ്യക്തമാക്കി. സാധാരണക്കാരിൽ നിന്ന് അകന്നു പോകുന്നതാണ് കോൺഗ്രസിന്റെ പതനത്തിന് കാരണമെന്ന് കെ. സുധാകരൻ തുറന്നടിച്ചു. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും ഇപ്പോൾ രാഷ്ട്രീയം സ്വീകരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് തന്റെ രാഷ്ട്രീയമെന്ന് ഒരോ പ്രവർത്തകരും തിരിച്ചറിയണമെന്നും സുധാകരൻ പറഞ്ഞു. തരൂർ വിഷയത്തെ പേരെടുത്ത് പറഞ്ഞുള്ള വിമർശനത്തെ തള്ളാനോ കൊള്ളാനോ സുധാകരൻ തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |