ന്യൂയോർക്ക് : യു.എസിലെ മൃഗശാലകളിൽ ജീവിക്കുന്ന ആനകളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയതെന്ന റെക്കോഡിനുടമയായിരുന്ന ' ദലിപ്" ചരിഞ്ഞു. യു.എസിൽ താങ്ക്സ്‌ഗീവിംഗ് ദിനം ആഘോഷിച്ച വ്യാഴാഴ്ചയായിരുന്നു 56 വയസുള്ള ഏഷ്യൻ ആനയായ ദലിപിന്റെ വിയോഗം. 1967ൽ കുട്ടിയായിരിക്കെ ഇന്ത്യയിൽ നിന്നാണ് ദലിപിനെ ഫ്ലോറിഡയിലെത്തിച്ചത്. ദശാബ്ദങ്ങളായി മയാമി മൃഗശാലയിലെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്നു. 10,000 പൗണ്ടിലേറെ ഭാരമുണ്ടായിരുന്ന ദലിപ് കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യം ക്ഷയിച്ച് അവശനിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മൃഗശാല ജീവനക്കാർ നോക്കുമ്പോൾ കൂട്ടിനുള്ളിൽ എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിലായിരുന്നു ദലിപ്. ദലിപിന് ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയുസെന്ന് തിരിച്ചറിഞ്ഞതോടെ അവധിയിലായിരുന്ന ജീവനക്കാർ മുഴുവനും മൃഗശാലയിലെത്തി. ദലിപിനെ പരമാവധി ശാന്തമാക്കാൻ അവർ ശ്രമിച്ചു. ദലിപിനെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് പീനട്ട് ബട്ടറും ജെല്ലി സാൻഡ്‌വിച്ചുകളും തണ്ണിമത്തങ്ങകളും ദലിപിന് കഴിക്കാൻ നൽകി. അവസ്ഥ മോശമായതോടെ ദലിപിനെ കൂടുതൽ വേദനകൾക്ക് വിട്ടുകൊടുക്കാതെ മൃഗശാല അധികൃതർ ദയാവധത്തിന് വിധേയമാക്കി. നാല് ദശാബ്ദമായി തങ്ങൾക്കൊപ്പം ജീവിച്ച ദലിപിന്റെ വിയോഗത്തിൽ മൃഗശാല അധികൃതർ അതീവ ദുഃഖം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |