ടുണീഷ്യയെ 1-0ത്തിന് കീഴടക്കി ഓസ്ട്രേലിയ
വിജയഗോൾ നേടിയത് മിച്ചൽ ഡ്യൂക്ക്
ദോഹ: ആദ്യമത്സരത്തിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനോടേറ്റ തോൽവിയിൽ തളർന്നുപോയില്ലെന്ന് തെളിയിച്ച് ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടുണീഷ്യയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി ഓസ്ട്രേലിയ നോക്കൗട്ട് പ്രതീക്ഷകൾ നിലനിറുത്തി. 23-ാം മിനിട്ടിൽ മിച്ചൽ ഡ്യൂക്കാണ് ഹെഡറിലൂടെ ഓസ്ട്രേലിയയുടെ വിജയഗോൾ നേടിയത്. ആദ്യമത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ ഗോൾ രഹിത സമനിലയിൽ തളച്ച ടുണീഷ്യയ്ക്ക് എന്നാൽ ഓസ്ട്രേലിയക്കെതിരായ തോൽവി വലിയ തിരിച്ചടിയായി.
അൽ ജനൂബ് സ്റ്റേഡിയത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പാസിംഗിലും പന്തടക്കത്തിലും ഷോട്ടുകളിലു ടുണീഷ്യയ്ക്കായിരുന്നു നേരിയ മുൻതൂക്കം. എന്നാൽ ഫിനിഷിംഗിലെ പിഴവുകളും ഓസ്ട്രേലിയൻ പ്രതിരോധത്തിന്റെ ജാഗ്രതയും വലകുലുക്കുന്നതിൽ ടുണീഷ്യയ്ക്ക് തടസമായി.
തുടക്കം മുതൽ ഓസ്ട്രേലിയ ആക്രമണം പുറത്തെടുത്തു. മറുവശത്ത് ടുണീഷ്യയും ആക്രമണങ്ങൾ നെയ്തെടുത്തു. 23-ാം മിനിട്ടിൽ ഡ്യൂക്കിലൂടെ മുന്നിലെത്തിയ ശേഷം പിഴവില്ലാത്ത പ്രതിരോധവുമായി ഓസ്ട്രേലിയ ലീഡ് നിലനിറുത്തുകയായിരുന്നു. ഗോളിനായി തുടർച്ചയായി ആക്രമിച്ചുകയറിയ ടുണീഷ്യൻ നിരയെ ഓസ്ട്രേലിയ പ്രതിരോധ കോട്ടകെട്ടി തടഞ്ഞു. ഇതിനടെ ഓസ്ട്രേലിയ ടുണീഷ്യൻ ഗോൾമുഖത്ത് പ്രത്യാക്രമണങ്ങളും നടത്തി. 71-ാം മിനിട്ടിൽ ഓസ്ട്രേലിയ ലീഡുയർത്തിയെന്ന് തോന്നിച്ചെങ്കിലും ഗോൾ നേടാനുള്ള സുവർണാവസരം മാത്യു ലെക്കി നഷ്ടപ്പെടുത്തി. അവസാന നിഷങ്ങളിൽ സമനിലയ്ക്കായി ടുണീഷ്യ വൻ ആക്രമണം നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ഗോൾ ഇങ്ങനെ
23ാം മിനിട്ട് : സ്വന്തം ഹാഫിൽ നിന്ന് തുടങ്ങിയ നീക്കത്തിനൊടുവിലാണ് ഡ്യൂക്കിന്റെ ലോകോത്തര ഹെഡ്ഡറിലൂടെ ഓസ്ട്രേലിയ ലീഡെടുത്തത്. ഇടതുവിംഗിൽ നിന്ന് ഗുഡ്‌വിൻ നൽകിയ ക്രോസ് ടുണിഷ്യൻ താരത്തിന്റെ കാലിൽ തട്ടിയെങ്കിലും ബോക്സിലേക്ക് ഓടിയെത്തിയ ഡ്യൂക്കിന് ഹെഡ്ഡ് ചെയ്യാൻ പാകത്തിന് കിട്ടുകയായിരുന്നു.ടുണീഷ്യൻ ഗോൾ കീപ്പർ ഡാഹ്‌മെനെ നിഷ്പ്രഭനാക്കി ഡ്യൂക്ക് പന്ത് തലകൊണ്ട് മനോഹരമായി പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.
12 - വർഷത്തിന് ശേഷമാണ് ഓസ്ട്രേലിയ ലോകകപ്പിൽ ഒരു ജയം നേടുന്നത്. ലോകകപ്പിൽ 7 മത്സരങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ ജയം നേടുന്നത്. 2010ൽ സെർബിയക്കെതിരെയായിരുന്നു ഓസ്ട്രേലിയയുടെ ഇതിന് മുൻപത്തെ ജയം. ലോകകപ്പിൽ ഓസ്ട്രേലിയയുടെ മൂന്നാം ജയമായിരുന്നു ഇന്നലത്തേത്.
2006ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് ഓസ്ട്രേലിയയുടെ മികച്ച പ്രകടനം.
ടുണീഷ്യ ഇതുവരെ ആദ്യ റൗണ്ട് കടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |