തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് വിശ്വസിച്ച് നിർമ്മാണ സാധനസാമഗ്രികളുമായി വന്ന വാഹനങ്ങൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തടഞ്ഞ് നാട്ടുകാരെ ആക്രമിച്ചതോടെ സമരക്കാർക്കെതിരെ നിലപാട് കർശനമാക്കി സർക്കാർ. വിഴിഞ്ഞം തുറമുഖ സമരം തടസപ്പെടുത്തിയതോടെ ഉണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കാനാണ് സർക്കാർ നടപടി തുടങ്ങിയത്. ഈ തീരുമാനം ഹൈക്കോടതിയെ ഇതറിയിക്കും. സമരം മൂലം ഇരുന്നൂറ് കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷമാണ് സർക്കാരിനെ സമരക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. പദ്ധതി പ്രദേശത്ത് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായി പൊലീസ് സാന്നിദ്ധ്യം ശക്തമാക്കും. ഇതിനായി അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസേനയ്ക്ക് വഴിയൊരുങ്ങി
ഹെവി വാഹനങ്ങൾ കയറ്റിവിടാമെന്നും നിർമ്മാണം തടയില്ലെന്നും സമരസമിതി കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. ആവശ്യമെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാമെന്ന് ഹൈക്കോടതി തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനും പൊലീസിനും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം പരസ്യമായി ലംഘിക്കപ്പെട്ടത്.
പൊലീസ് നോക്കി നിൽക്കെയാണ് ജനകീയ കൂട്ടായ്മയുടെ സമരപന്തൽ തകർത്തത്. തുറമുഖത്തെ അനുകൂലിക്കുന്നവരെ ക്രൂരമായിട്ടാണ് മർദ്ദിച്ചത്. തുറമുഖത്തിന് അനുകൂലമായി പന്തൽ കെട്ടി സമരം നടത്തുകയിരുന്ന നാട്ടുകാരടക്കമുള്ളവരെ സമരക്കാർ അടിച്ചോടിച്ചു. അനുകൂല സമരത്തിലെ കോൺഗ്രസ് കൗൺസിലർ സി.ഓമനയ്ക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഓമന തിരുവനന്തപുരം ജന.ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസിനു നേരെയും ആക്രമണമുണ്ടായി. എ.ആർ ക്യാമ്പിലെ അനീഷിന്റെ കൈപ്പത്തിക്ക് പൊട്ടലേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |