ഇടുക്കി : ബൈക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുടെ തർക്കത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. നിർമ്മല സിറ്റി സ്വദേശി രാജുവാണ് മരണപ്പെട്ടത്. ഇയാളുടെ മകനും സുഹൃത്തുമാണ് ബൈക്കിന്റെ പേരിൽ കയ്യാങ്കളി നടത്തിയത്. ഇതിൽ ഇടപെട്ട രാജുവിന് മർദ്ദനമേൽക്കുകയായിരുന്നു.
ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. കൊല്ലപ്പെട്ട രാജുവിന്റെ മകൻ രാഹുൽ സുഹൃത്ത് ഹരികുമാറിന്റെ ബൈക്ക് അടുത്തിടെ ഒരു യാത്രയ്ക്കായി വാങ്ങിയിരുന്നു. എന്നാൽ അപകടത്തിൽ വാഹനത്തിന് കേടുപാടുണ്ടായി. തുടർന്ന് അറ്റകുറ്റപ്പണി നടത്തി നൽകാമെന്ന് രാഹുലും, പിതാവും സുഹൃത്ത് ഹരികുമാറിന് വാക്ക് നൽകി. എന്നാൽ വാക്ക് പാലിക്കാതിരുന്നതിനാൽ ഹരികുമാറും സുഹൃത്തായ ജോബിയും രാഹുലിന്റെ വീട്ടിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കൈയ്യാങ്കളിയിൽ രാജുവിന് പരിക്കേറ്റത്.
പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് പിടികൂടിയ പ്രതികളിൽ ഹരികുമാറിനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |