കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ തീരുമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പിൻവലിച്ചു. ഇന്ന് കൊച്ചിയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ശ്രീനാഥ് ഭാസിയ്‌ക്കെതിരായ അച്ചടക്ക നടപടിയിൽ നിന്നും സംഘടന പിന്മാറിയത്. സംഭവത്തിന് പിന്നാലെ യൂട്യൂബ് ചാനൽ അവതാരക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നൽകിയിരുന്നു ഇതിനെത്തുടർന്നാണ് നടന് വിലക്കേർപ്പെടുത്തിയത്.
എന്നാൽ കോടതിയ്‌ക്ക് പുറത്ത് ശ്രീനാഥ് ഭാസി അവതാരകയോട് മാപ്പ് പറയുകയും പ്രശ്‌നം ഒത്തുതീർപ്പാകുകയും ചെയ്‌തതോടെ കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. തുടർന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രണ്ട് മാസമായി തുടരുന്ന വിലക്ക് പിൻവലിച്ചത്. മുൻപ് കൃത്യസമയത്ത് ഷൂട്ടിന് വരാത്തതടക്കം വിവിധ പരാതികൾ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതികൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അവതാരകയോട് മോശമായി പെരുമാറിയ പരാതിയും എത്തിയത്. ഇതോടെയാണ് സംഘടന നടന് വിലക്ക് ഏർപ്പെടുത്തിയത്.
'ചട്ടമ്പി' എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് 21ന് കൊച്ചിയിലെ ആഡംബര ഹോട്ടലിലെ അടച്ചിട്ടമുറിയിൽ ചിത്രീകരിച്ച അഭിമുഖത്തിനിടെ കാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നതുമാണ് ശ്രീനാഥിനെതിരെയുണ്ടായ പരാതി. സംഭവത്തിൽ അറസ്‌റ്റ് ചെയ്‌ത നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |