കോട്ടയം. ഡിസംബറിലെ കോട മഞ്ഞിനൊപ്പം ആനവണ്ടിയിൽ ഗവിയുടെ സൗന്ദര്യം ആസ്വദിക്കാം. കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ കോട്ടയം ഡിപ്പോയിൽ നിന്ന് ഡിസംബർ ഒന്നിന് ഗവിയാത്ര തുടങ്ങും. ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ ജനകീയമായ ആനവണ്ടി ടൂറിസംയാത്രയുടെ അടുത്ത അദ്ധ്യായമാണ് ഗവി കാടുകളിലേക്കുള്ള ട്രിപ്പ്. നിയന്ത്രണങ്ങളേറെയുള്ള ഗവിയിലേക്ക് പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നുമാണ് നിലവിൽ സർവീസ് ഉള്ളത്. ധാരാളം സഞ്ചാരികൾ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ വനംവകുപ്പ് അംഗീകാരം നൽകിയതോടെ ഇനി ധാരാളം പേർക്ക് ഗവിയുടെ സൗന്ദര്യം ആസ്വദിക്കാം.
കോട്ടയത്തു നിന്ന് ഡിസംബർ ഒന്നിന് രാവിലെ 5.30ന് പുറപ്പെടും. രാത്രി 10ന് തിരിച്ചെത്തും. ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ 60 കിലോമീറ്റർ പൂർണമായും കാട്ടിലൂടെയാണ് യാത്ര. ഘോരവനങ്ങൾ, പുൽമേടുകൾ, താഴ്വരകൾ, ഏലത്തോട്ടങ്ങൾ, മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, മീനാർ കുള്ളാർ ഡാമുകൾ എന്നിവ ആസ്വദിച്ച് യാത്ര ചെയ്യാം. ഗവിയിലെ ബോട്ടിങ്ങും ഉച്ചഭക്ഷണവും ഈ പാക്കേജിലുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്ക് ഉദ്ഘാടനയാത്രയിൽ പങ്കാളികളാവാം. ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ ഡിപ്പോകൾക്കാണ് ഗവി യാത്ര നടത്താൻ അനുമതി. ഡിസംബർ ഒന്നിന് കോട്ടയത്തു നിന്നും പത്തനംതിട്ടയിൽ നിന്നുമായി 3 ബസുകൾ പുറപ്പെടും.
38 ട്രിപ്പുകൾ. വരുമാനം 16 ലക്ഷം
2021 നവംബറിലാണ് കോട്ടയം ഡിപ്പോയിൽ ബഡ്ജറ്റ് ടൂറിസം ആരംഭിച്ചത്. ഇതുവരെ 38 യാത്രകൾ പോയി. 16 ലക്ഷത്തോളം വരുമാനം ലഭിച്ചു. ഏകദിന, ദ്വിദിന, കപ്പൽ യാത്രകൾ ക്രമീകരിക്കുന്നുണ്ട്. നെഫർറ്റിറ്റി കപ്പൽ യാത്രയിൽ നിന്നു മാത്രം ഒരു ലക്ഷത്തിലേറെ രൂപ വരുമാനം ലഭിച്ചു. മലക്കപ്പാറ, മൂന്നാർ, വാഗമൺ, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രകൾ ഏറെയും. യാത്രകളിൽ സ്ഥിരമായി പങ്കെടുക്കുന്നവരുണ്ടെന്ന് അധികൃതർ പറയുന്നു. ബുക്കിംഗിന് രാവിലെ 10 മുതൽ 5 വരെ വിളിക്കാം. 9495876723, 8547832580.
ശ്രദ്ധിക്കാൻ.
മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവയ്ക്ക് പൂർണ നിരോധനം.
വന്യമൃഗങ്ങളെ ശല്യപ്പെടുത്താനോ ആഹാരം നൽകാനോ പാടില്ല.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വനത്തിലേക്ക് വലിച്ചെറിയരുത്.
വനപാലകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഒരാൾക്ക് ടിക്കറ്റ്
നിരക്ക് 1650 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |