പത്തനംതിട്ട: സോളാർ പീഡനക്കേസിൽ അടൂർ പ്രകാശ് എം.പിയ്‌ക്ക് സിബിഐയുടെ ക്ളീൻ ചിറ്റ്. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ അന്തിമ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. സോളാർ പദ്ധതിയ്‌ക്ക് സഹായവാഗ്‌ദാനം ചെയ്‌ത് പത്തനംതിട്ട പ്രമാടം സ്‌റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. 2012ൽ അടൂർ പ്രകാശ് മന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. എന്നാൽ പരാതി നൽകിയതാകട്ടെ 2018ലും.
അടൂർ പ്രകാശിനെതിരായ ആരോപണം സാധൂകരിക്കുന്നതിന് ശാസ്‌ത്രീയമായതോ, സാഹചര്യ തെളിവോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. പ്രമാടം സ്‌റ്റേഡിയത്തിലെ പീഡന പരാതിയ്‌ക്ക് പുറമെ ബംഗളൂരുവിൽ അദ്ദേഹം ഹോട്ടലിൽ റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് സിബിഐ അന്വേഷണത്തിൽ വ്യക്തമായത്. പരാതിയിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് സിബിഐ സംഘം തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ക്രൈംബ്രാഞ്ച് ആദ്യം കേസന്വേഷിച്ചെങ്കിലും പുരോഗതിയില്ലാതെ വന്നതോടെ കേസ് സർക്കാർ സിബിഐയ്‌ക്ക് നൽകി. ഓഗസ്‌റ്റ് മാസത്തിൽ കേസിൽ സിബിഐ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തു. തുടർന്ന് പരാതിക്കാരിയുടെയും അടൂർ പ്രകാശിന്റെയും കേസിൽ ആരോപണമുയർന്ന മറ്റുളളവരുടെയും മൊഴിയെടുത്ത് അന്വേഷിച്ചെങ്കിലും പരാതി സാധൂകരിക്കുന്നതൊന്നും കണ്ടെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |