നവീകരണ പദ്ധതി പാതിവഴിയിൽ
തിരുവനന്തപുരം: കവടിയാർ ജംഗ്ഷന് സമീപമുള്ള ചിൽഡ്രൻസ് പാർക്ക് ഉപയോഗശൂന്യമായിട്ട് രണ്ടുവർഷം. പഴയ പാർക്ക് നവീകരിച്ച് ഹൈടെക്കാക്കാനുള്ള പദ്ധതികൾ പാതിവഴിയിലാണ്. പാർക്ക് നവീകരണത്തിനായി ആദ്യം അനുവദിച്ച തുക തികയാത്തതാണ് പദ്ധതി ഇഴയാൻ കാരണമായി നഗരസഭ ചൂണ്ടിക്കാണിക്കുന്നത്.
ആദ്യം അനുവദിച്ച 30 ലക്ഷത്തിൽ 10 ലക്ഷം രൂപ കുട്ടികൾക്കുള്ള കളിക്കോപ്പുകൾ വാങ്ങാൻ ഉപയോഗിച്ചു. നവീകരണത്തിന് കൊണ്ടുവന്ന ചല്ലിയും ഇഷ്ടികയും ഹോളോബ്രിക്‌സും കൂട്ടിയിട്ടിരിക്കുന്നതിനൊപ്പം പാർക്കിലെ സ്ലൈഡ്, സീസോ, ഊഞ്ഞാൽ മുതലായവയും ഇരിപ്പിടങ്ങളും തുരുമ്പെടുത്ത് തുടങ്ങി. പാർക്കിന്റെ ഉൾവശം കാടുപിടിച്ച് പ്ലാസ്റ്റിക്ക് കുപ്പികളും കരിയിലകളും നിറഞ്ഞ അവസ്ഥയാണ്. നഗരസഭയുടെ ഇ - ടോയ്ലെറ്റും പ്രവർത്തിക്കുന്നില്ല. കഫറ്റീരിയയുടെ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടില്ല.
ഇരുവശത്തും ഗേറ്റില്ലാത്തതും ചുറ്റുമതിലിന് ഉയരമില്ലാത്തതും കാരണം ആർക്കും യഥേഷ്ടം പാർക്കിൽ പ്രവേശിക്കാനാകുന്ന സ്ഥിതിയായിട്ടും ഇവിടെ സെക്യൂരിറ്റി ജീവനക്കാരില്ലെന്നാണ് പരാതി. രണ്ടുവർഷം മുമ്പ് കവടിയാർ, വെള്ളയമ്പലം, പട്ടം,ശാസ്തമംഗലം, കുറവൻകോണം, ജവഹർനഗർ, അമ്പലമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ മാതാപിതാക്കൾക്കൊപ്പം വൈകിട്ട് പാർക്കിലെത്തുമായിരുന്നു. കവടിയാർ കൂടാതെ മ്യൂസിയത്താണ് കുട്ടികൾക്ക് പാർക്കുള്ളത്.
വിവേകാനന്ദ പാർക്കും ഇരുട്ടിൽ
കവടിയാർ ജംഗ്ഷനിലെ വിവേകാനന്ദ പാർക്കിനോടും നഗരസഭ അനാസ്ഥ തുടരുകയാണ്. ഇവിടത്തെ 20ഓളം വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. വിശ്രമവേളകൾ ആസ്വദിക്കാൻ പ്രായമായവരും റോളർ സ്കേറ്റിംഗിനായി കുട്ടികളുമെത്തുന്ന സ്ഥലമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |