കിളിമാനൂർ: തരിശുരഹിത കേരളത്തിനായി ത്രിതല പഞ്ചായത്ത് തലത്തിൽ കൃഷി വകുപ്പിന്റെയും കാർഷിക കർമ്മ സേനയുടെയും ഒക്കെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും വന്യമൃഗശല്യം കാരണം കർഷകർ ഭൂമി തരിശിടുന്ന കാഴ്ചയാണ് ഇപ്പോൾ ഗ്രാമങ്ങളിൽ കണ്ടു വരുന്നത്. ലോണെടുത്തും, പണയം വച്ചും, കടം വാങ്ങിയുമൊക്കെ കൃഷി ചെയ്ത കർഷകർ ഇപ്പോൾ കടകെണിയിലാണ്. കൃഷി ചെയ്ത നെല്ല് ഉൾപ്പെടെയുള്ള വിളകൾ എല്ലാം കാട്ടു പന്നികൾ നശിപ്പിച്ചു. കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിൽ ഇറങ്ങി പന്നികൾ നശിപ്പിക്കുന്നത്. കൂടാതെ വയൽ വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്. വയലുകളിൽ മാത്രമല്ല കര പ്രദേശങ്ങളിൽ കൃഷി ചെയ്തിതിരിക്കുന്ന മരിച്ചീനി, വാഴ, ചേന, ചേമ്പ് തുടങ്ങി എല്ലാ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാണ്, കാർഷിക നഷ്ടത്തിന് കൃഷി ഓഫീസിൽ പരാതി നൽകിയാലും ഫലമൊന്നുമില്ലന്ന് കർഷകർ പറയുന്നു.
പഞ്ചായത്ത് തലത്തിൽ കാട്ടുപന്നി ശല്യം കൂടിയ പ്രദേശങ്ങളിൽ ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും ഒന്ന് രണ്ട് ദിനങ്ങളിൽ ഇത് നടപ്പിലാക്കി പിന്നീടത് നിറുത്തലാക്കിയെന്നാണ് ആക്ഷേപം. രാത്രി കാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന പന്നികൾ ഇപ്പോൾ പകൽ സമയങ്ങളിലും സജീവമാണ്. ഇവയെ പേടിച്ച് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനും ജനങ്ങൾ ഭയക്കുന്നു. സമീപ ദിവസങ്ങളിൽ നിരവധി പേരാണ് ഇവയുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ കൂടുതൽ പേരും വെളുപ്പിന് റബർ ടാപ്പിംഗിന് പോകുന്നവരാണ്, ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കൃഷി ചെയ്യാൻ ലോൺ എടുക്കുന്നത് കൂടാതെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ, കമ്പിവേലി, സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനും ഇപ്പോൾ പൈസ മുടക്കേണ്ട അവസ്ഥയാണുള്ളത്. സാധാരണ കർഷകന് ഇത് അപ്രാപ്യമാണ്. ഈ സാഹചര്യത്തിൽ കൃഷി ഭൂമി തരിശിടാനെ കർഷകന് നിർവാഹമുള്ളൂ.
പന്നി ശല്യത്തിന് പിന്നാലെ കുരങ്ങ് ശല്യവും പൊറുതി മുട്ടി ജനം. ഇപ്പോൾ കുരങ്ങ് ശല്യം കൂടി ആയതോടെ സ്വൈര ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ്. തെങ്ങിൽ കയറി വെള്ളയ്ക്ക ഉൾപ്പെടെ നശിപ്പിക്കുക, വീടിനു മുകളിലെ ഓടുകൾ എറിഞ്ഞുടയ്ക്കുക, പൈപ്പ് ലൈൻ വലിച്ചു പൊട്ടിക്കുക, വാട്ടർ ടാങ്കിൽ ഇറങ്ങുക, തുണികൾ നശിപ്പിക്കുക തുടങ്ങി പ്രവർത്തികൾ കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. കുരങ്ങ് ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പ് അധികൃതർ കൂടുകൾ സ്ഥാപിക്കയോ, എയർ ഗൺ പോലുള്ളവ ഉപയോഗിച്ച് കുരങ്ങുകളെ ഓടിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |