ന്യൂഡൽഹി: വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്ന സമരക്കാരോട് സർക്കാരിന്റെ പ്രതികാര നടപടി പാടില്ലെന്ന് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. പ്രതികാര നടപടികളിലൂടെ സമരത്തെ ഒതുക്കിതീർക്കാനാകില്ലെന്നും പ്രശ്നപരിഹാരത്തിനായി സർക്കാർ ഇടപെടൽ ആവശ്യപ്പെടുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട് എന്നാൽ തീരവാസികളെ വിശ്വാസത്തിലെടുത്ത് കൂടി വേണം പദ്ധതി നടപ്പിലാക്കാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സ്വത്തിനും ജീവനും സുരക്ഷ നൽകി പദ്ധതി നടപ്പിലാക്കണമന്നും മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തതിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയായി ചേർത്തിരുന്നു.. സഹായമെത്രാൻ ഡോ ആർ ക്രിസ്‌തുദാസ് ആണ് രണ്ടാം പ്രതി. ഇവരെ ഉൾപ്പെടെ അൻപതോളം വൈദികരെയാണ് പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്. ആർച്ച് ബിഷപ്പും മറ്റ് വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സമരത്തിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. പരാതി ലഭിച്ചത് കൂടാതെ പൊലീസ് സ്വമേധയായും കേസ് എടുത്തിരിക്കുകയാണ്. പ്രതിപ്പട്ടികയിലുള്ള ഒന്ന് മുതൽ പതിനഞ്ച് വരെയുള്ള വൈദികർ സംഘർഷത്തിൽ നേരിട്ട് ഉണ്ടായിരുന്നവരല്ല. എന്നാലിവർ ഗൂഡാലോചന നടത്തുകയും കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. 96 പേരടങ്ങുന്ന പ്രതിപട്ടികയാണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. വധശ്രമം, ഗൂഡാലോചന, കലാപാഹ്വാനം, അന്യായമായി സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെയുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |