SignIn
Kerala Kaumudi Online
Thursday, 18 April 2024 1.43 PM IST

ജനവാസമേഖലയിൽ വന്യജീവി ശല്യം; സംരക്ഷണം പേരിനുപോലുമില്ല

animl

പാലോട്: ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കും കാർഷിക വിളകൾക്കും വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ വനംവകുപ്പ് നടപ്പാക്കിയിരുന്ന സുരക്ഷാനടപടികൾ പാളിയതോടെ ജനവാസ മേഖലകളിലെ വന്യജീവി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നികളും കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കാടിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും കൃഷിക്കാരും തൊഴിലാളികളും ആക്രമണത്തിനിരയാകുന്നതും നിത്യസംഭവമാണ്. ജനവാസ മേഖലകളിൽ വന്യജീവികളിറങ്ങുന്നത് തടയാൻ വനംവകുപ്പ് നേരത്തെ സജ്ജീകരിച്ചിരുന്ന സൗരോർജവേലികളും ആനക്കിടങ്ങുകളുമെല്ലാം ഇപ്പോൾ കാഴ്ചവസ്തുക്കൾ മാത്രമാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിട്ടും നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ വനപാലകർ അറച്ചുനിൽക്കുകയാണെന്നാണ് കർഷകരുടെ പരാതി. ആറു മാസത്തിനിടെ മുന്നൂറോളം കാട്ടുപന്നികളെ വെടിവച്ചു കൊന്നെന്ന് വനപാലകർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ആക്രമണത്തിൽ പരിക്കേറ്റതും കൃഷിനാശം നേരിട്ടതുമായ കേസുകൾ ഇതിന്റെ പതിന്മടങ്ങാണ്. പരുത്തിപ്പള്ളി, പേപ്പാറ, പാലോട്, കുളത്തൂപ്പുഴ എന്നീ വനം റേഞ്ചുകളുടെ അതിർത്തി ഗ്രാമങ്ങളിലാണ് ജനങ്ങളുടെ ഉറക്കം കെടുത്തും വിധം കാട്ടുപന്നിയുടെയും കാട്ടാനകളുടെയും ശല്യം രൂക്ഷമായിരിക്കുന്നത്. പൊടിയക്കാല, അടിപറമ്പ്, പേത്തലകരിക്കകം, അഗ്രിഫാം, ഇടിഞ്ഞാർ പ്രദേശങ്ങളിൽ കാട്ടാനകളിറങ്ങി അടുത്തിടെയാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ്, വാഴ മുതലായ വിളകളാണ് കാട്ടാന നശിപ്പിക്കുന്നത്. വിതുര, കുറ്റിച്ചൽ, അമ്പൂരി, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ താമസിക്കുന്നവരും കാട്ടാനകളെ ഭയന്നാണ് ജീവിക്കുന്നത്.

ജാഗ്രതാസമിതി പേരിൽ മാത്രം

കാട്ടുപന്നി ശല്യം തുടർക്കഥയായ ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ഇടവേളകളിൽ ജാഗ്രതാസമിതികൾ ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാത്തതാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതെന്നാണ് പൊതുവെയുള്ള ആക്ഷേപം. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജാഗ്രതാസമിതി യോഗം ചേർന്നാണ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകേണ്ടത്. പഞ്ചായത്ത് തല ജാഗ്രതാസമിതികൾ നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പന്നികളെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡി.എഫ്.ഒ പുറപ്പെടുവിക്കുക. ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികൾ ചേർന്ന് റിപ്പോർട്ട് നല്കണമെന്ന ജില്ലാ കളക്ടറുടെ നിർദേശം ലഭിച്ച് ഒരു വർഷമായിട്ടും സമിതികൾ ചേരാൻ കൂട്ടാക്കാത്ത പഞ്ചായത്തുകളും നിലവിലുണ്ട്.

റാപ്പിഡ് റെസ്പോൺസ് ടീമും ജൈവവേലിയും

വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ചെറുക്കുന്നതിന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷൻ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യൂണിറ്റ് അനുവദിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യജീവി ആക്രമണം തടയുന്നതിന് കെൽപ്പാമുമായി ചേർന്ന് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച 'ജൈവവേലി' പദ്ധതിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നീളുകയാണ്. പാലോട് കേന്ദ്രികരിച്ച് ആർ.ആർ.ടി യൂണിറ്റിന്റെ ഭാഗികമായ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും സേവനം പര്യാപ്തമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.