കൊട്ടിയൂർ: പാൽച്ചുരത്തെ ആശ്രമം ജംഗ്ഷന് സമീപത്തെ കർഷകൻ കാഞ്ഞിരത്താംകുഴിയിൽ തോമസ് ഒറ്റയ്ക്കൊരു സമരത്തിലാണ്. ഈ മാസം 22 മുതൽ തന്റെ കശുമാവിൻ തോട്ടത്തിനരികിൽ താത്കാലിക കുടിൽകെട്ടി ഇരിക്കുകയാണ് ഈ കർഷകൻ. ആകെയുള്ള വരുമാനം തുലച്ചുകളയുന്ന കുരങ്ങുകളെ തുരുത്താൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
കശുമാവുകളുടെ തൊലികൾ ചുരണ്ടി വാനരപ്പട തിന്നു നശിപ്പിക്കുന്നതാണ് ഇപ്പോൾ തോമസിനെ അലട്ടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ടു ബോധിച്ചിട്ടും അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് തോമസ് പറയുന്നു. രാവിലെ 8 മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് തോമസിന്റെ സമരം. ഈ സമയത്താണ് കുരങ്ങുകൾ കശുമാവിൻ തോട്ടത്തിലെത്തി അവയുടെ തൊലി ചുരണ്ടി ഭക്ഷിക്കുന്നതും നശിപ്പിക്കുന്നതും. ചെറുതും വലുതുമായി രണ്ടേകാൽ ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് തോമസിന്റെ കശുമാവിൻതോട്ടം.
നിലവിൽ അര ഏക്കറോളം സ്ഥലത്തെ കശുമാവുകളുടെ തൊലി ഇത്തരത്തിൽ വാനരന്മാർ നശിപ്പിച്ചു കഴിഞ്ഞു. തടിയിലേയും ശിഖരങ്ങളിലേയും തൊലികൾ പോയതോടെ കൊമ്പുകൾ ഉണങ്ങി നശിക്കാൻ തുടങ്ങി. കശുമാവ് പൂക്കുന്ന സമയമായതിനാൽ കുരങ്ങുകളെ തുരത്തിയില്ലെങ്കിൽ തോട്ടം ബാക്കിയുണ്ടാകില്ലെന്ന തിരിച്ചറിവാണ് തോമസിന്റെ സമരത്തിനു പിന്നിൽ.
രണ്ടാഴ്ച മുമ്പ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർക്ക് കുരങ്ങുകളുടെ അക്രമം ബോദ്ധ്യപ്പെട്ടതാണ്. നഷ്ടപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും വാനരന്മാരെ തുരത്തുന്നതിന് നടപടിയില്ലാത്തതാണ് തോമസിനെ അലട്ടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു
വന്യമൃഗശല്യത്തിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന കർഷകൻ കാഞ്ഞിരത്താംകുഴിയിൽ തോമസിനെ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകവും വാർഡ് അംഗങ്ങളായ ഷാജി പൊട്ടയിൽ, ജോണി ആമക്കാട്ട്, ബാബു കാരുവേലിൽ എന്നിവരും സന്ദർശിച്ചു. സമരത്തിന് പഞ്ചായത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും പഞ്ചായത്തിന്റെ ലക്ഷ്യവും വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് തോമസിനെ അറിയിച്ചു. സംഭവം വനം വകുപ്പിന്റെയും മറ്റ് അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഷാജി പൊട്ടയിൽ പറഞ്ഞു.
വന്യമൃഗങ്ങൾ പെരുകിയതിനാൽ വനത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയാണ്. ആഹാരം കണ്ടെത്തുന്നതിനായി വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നത്, മലയോര മേഖലയിലെ ജനങ്ങൾക്ക് ഉപജീവനമാർഗമില്ലാതാക്കുകയാണ്.
കാഞ്ഞിരത്താംകുഴിയിൽ തോമസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |