SignIn
Kerala Kaumudi Online
Thursday, 25 April 2024 11.03 AM IST

ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷം: ആർച്ച് ബിഷപ്പിനെ തടഞ്ഞു; കത്തീഡ്രൽ ബസിലിക്ക പൂട്ടി​

ee

കൊച്ചി: സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിനെച്ചൊല്ലി വിശ്വാസികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ, എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക സിറ്റി പൊലീസ് പൂട്ടി. പൊലീസി​ന്റെ ആവശ്യപ്രകാരം പള്ളി​യുടെ നി​യന്ത്രണം ഇന്ന് ജില്ലാ കളക്ടർ ഏറ്റെടുത്തേക്കും. അതിരൂപതയി​ലെ പ്രമുഖ ആരാധനാലയമാണ് ബി​ഷപ്പ് ഹൗസി​നോട് ചേർന്ന സെന്റ് മേരീസ് ബസിലിക്ക.

ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യവുമായി വൈദികർ ഉൾപ്പെടെയുള്ള വിമത വിഭാഗം ദിവസങ്ങളായി ബിഷപ്പ് ഹൗസിനു മുന്നിൽ രാപ്പകൽ സമരത്തിലാണ്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് ബസിലിക്ക അങ്കണം സംഘർഷ ഭൂമിയായത്. വത്തിക്കാൻ അംഗീകരിച്ച പരിഷ്കരിച്ച രീതിയിലുള്ള കുർബാന അർപ്പിക്കാനെത്തിയ സഭാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമത പക്ഷം തടഞ്ഞുവച്ചു. ഔദ്യോഗിക പക്ഷവും രംഗത്തെത്തി തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ അതിരൂപതാ ആസ്ഥാനത്തേക്ക് പോകാൻ ബി​ഷപ്പ് ശ്രമിച്ചെങ്കിലും ,ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ കുർബാന അർപ്പിക്കാതെ മടങ്ങി. പിന്നാലെ ഔദ്യോഗിക പക്ഷക്കാർ അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ചുകയറി

വി​മതരുടെ ബോർഡുകളും കസേരകളും തല്ലിത്തകർത്തു. ഇതിനിടെ, വിമതപക്ഷം ബസിലിക്കയിൽ ജനാഭിമുഖ കുർബ്ബാന അർപ്പിച്ചു. പി​ന്നാലെ ഔദ്യോഗിക പക്ഷം ബസിലിക്കയുടെ ഗേറ്റ് പുറത്തു നിന്ന് പൂട്ടി.

പൊലീസെത്തിയാണ് പൂട്ടുപൊളിച്ച് ഇവരെ മോചിപ്പിച്ചത്. ഇരുപക്ഷത്തെയും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുക്കുകയും, വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സംഘർഷത്തെത്തുടർന്ന് ഇന്നലെ ബസിലി​ക്കയി​ൽ നടക്കേണ്ടിയിരുന്ന രണ്ട് വിവാഹവും ഒരു മാമോദീസയും കെ.സി.വൈ.എമ്മിന്റെ പരിപാടിയും മറ്റ് പള്ളികളിലേക്ക് മാറ്റി.

സിനഡ് തീരുമാനം

നടപ്പാക്കാനായില്ല

മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം, 2021 നവംബർ 28 മുതൽ ഏകീകൃത കുർബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനമെങ്കിലും, എറണാകുളം - അങ്കമാലി അതിരൂപതയിൽ നടപ്പാക്കാനായിട്ടില്ല. വൈദികൻ വിശ്വാസികൾക്ക് അഭിമുഖമായും ,പുറംതിരിഞ്ഞും നിന്ന് കുർബാനയർപ്പിക്കുന്ന രീതികളി​ൽ ആദ്യത്തേതാണ് എറണാകുളം അങ്കമാലി അതിരൂപത പിന്തുടർന്നി​രുന്നത്. രണ്ട് രീതികളും ചേർത്ത് പരിഷ്കരിച്ച ഏകീകൃത കുർബാന ക്രമത്തിനാണ് ഇപ്പോൾ അംഗീകാരം. ഇതനുവദിക്കില്ലെന്ന നിലപാടിലാണ് അതിരൂപതയിലെ നല്ലൊരു വിഭാഗം പുരോഹിതരും അൽമായരും.

'ചർച്ചയിലൂടെ തീരുമാനത്തിലെത്തുന്നതു വരെ മറ്റ് ഇടപെടലുകളുണ്ടാകില്ലെന്ന് സിനഡൽ സമിതി കഴിഞ്ഞ ദിവസം നൽകിയ ഉറപ്പ് അട്ടിമറിക്കുന്ന നീക്കമാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റേത്. തുടർ ചർച്ചകളിൽ സഹകരിക്കണോയെന്ന് ഇന്ന് ചേരുന്ന സംയുക്ത സമിതി തീരുമാനിക്കും'.

-റിജു കാഞ്ഞൂക്കാരൻ
അൽമായ മുന്നേറ്റം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.