കോട്ടയം: മറ്റ് കോൺഗ്രസ് നേതാക്കളെ നിശബ്ദരാക്കി മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ജനുവരി രണ്ടിന് എൻ.എസ്.എസ് ആസ്ഥാനത്തെത്തുന്ന ശശി തരൂർ ചങ്ങനാശേരി അതിരൂപത യുവജന സംഘടനയുടെ സുവർണ ജൂബിലി ആഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് സംഗമ പരിപാടിക്ക് അതിനടുത്ത ദിവസം എത്തുന്നതിനൊപ്പം പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പപുമാരെയും കാണും. എൻ.എസ്.എസിന്റെയും ക്രൈസ്തവസഭയുടെയും വത്തിക്കാനായ ചങ്ങനാശേരിയിൽ യു.ഡി.എഫ് വോട്ട് ബാങ്കെന്നു വിശേഷിപ്പിക്കാവുന്ന ഇരുസമുദായത്തിന്റെയും പരിപാടികളിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനെ കോൺഗ്രസ് നേതൃത്വം ഉറ്റുനോക്കുകയാണ്. ഒരേ സമയം എൻ.എസ്.എസിന്റെയും ക്രൈസ്തവ സഭയുടെയും പിന്തുണ ഉറപ്പിക്കുന്ന തരൂർ തന്ത്രത്തിനെതിരെ പ്രതികരിക്കാൻപോലും കോൺഗ്രസ് നേതാക്കൾ ധൈര്യം കാണിക്കുന്നില്ല.
കോൺഗ്രസ് നേതൃത്വവുമായി ആലോചിക്കാതെ തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും രാഷ്ട്രീയ കാര്യസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും ആദ്യം രംഗത്ത് വന്നിരുന്നു. മത സമുദായ നേതാക്കളെ കാണുന്നത് സ്വകാര്യ പരിപാടിയായതിനാൽ അനുവാദത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് വിമർശനം മയപ്പെടുത്തുകയാണ് .
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചിത്രം ഒഴിവാക്കി യൂത്ത് കോൺഗ്രസ് തരൂർ സ്വീകരണ പോസ്റ്റർ ഇറക്കിയതിന് ബദലായി ഈരാറ്റുപേട്ടയിൽ വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് കെ.പി.സി.സി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിൽ ബോർഡുകൾ ഉയർന്നതോടെ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയും ഒഴിവാക്കിയുമുള്ള ഫ്ലക്സ് ബോർഡ് യുദ്ധവും മുറുകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |