കൊടുങ്ങല്ലൂർ: അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗതക്കുരുക്കിന് ഇനി പരിഹാരമാകും. എറിയാട് പഞ്ചായത്ത് വാർഡ് 17ലെ
ബീച്ച് വൺവേ റോഡ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 49.5 ലക്ഷം വകയിരുത്തിയാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. പൊതു അവധി ദിനങ്ങളിൽ ബീച്ചിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഈ റോഡിനെ വൺവേ സിസ്റ്റത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് ബ്രിഡ്ജ് ഉദ്ഘാടനം നിർവഹിച്ച് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. അവധി ദിവസങ്ങളിൽ ബീച്ച് റോഡിന്റെ വശങ്ങളിലായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം മണിക്കൂറുകളോളം ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. പാലത്തിന്റെ വരവോടെ പ്രശ്നത്തിന് പരിഹാരമാകും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശീധരൻ മുഖ്യാത്ഥിതിയായി. മെമ്പർമാരായ അംബിക ശിവപ്രിയൻ, സുഹറാബി ഉമ്മർ, അസിം, ജിജി സാബു, ഫൗസിയ ഷാജഹാൻ, സ്‌നേഹലത, അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ സക്കീർ സ്വാഗതവും വാർഡ് മെമ്പർ സുമിത ഷാജി നന്ദിയും പറഞ്ഞു.
സഞ്ചാരികളെ ആകർഷിക്കുന്ന അഴീക്കോട് മുനയ്ക്കൽ ബീച്ച്
ജില്ലയിൽ സ്ഥലവിസ്തൃതിയിലും പ്രകൃതി ഭംഗിയിലും ഏറെ മുൻപന്തിയിലുള്ള ബീച്ചിൽ ഒഴിവ് ദിവസങ്ങളിൽ ആയിരങ്ങളാണ് എത്തുന്നത്. മുസ്‌രിസ് ഹെറിറ്റേജ് പ്രൊജക്ട് കമ്പനിയാണ് പ്രദേശത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. അഴിമുഖ കവാടം മുതൽ വടക്ക് ഭാഗം വരെയാണ് സഞ്ചാരികൾ കൂടുതലും എത്തുന്നത്. കുട്ടികളുടെ പാർക്കും, ഭിന്നശേഷി സൗഹൃദ ഇരിപ്പിടങ്ങളും, മിയാവാക്കി വനവും, പുലിമുട്ടുകളും സഞ്ചാരികളെ ആകർഷിക്കാൻ കാരണമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |