ടെഹ്റാൻ: ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകിയതിന് ഇറാനിൽ ബാങ്ക് മാനേജരെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായി വിവരം. രാജ്യത്ത് പൊതുസ്ഥലങ്ങളിൽ അടക്കം സ്ത്രീകൾ ഹിജാബ് ധരിക്കണം എന്ന നിയമം നിർബന്ധമായതിന് പിന്നാലെയാണ് നടപടി. നിയമത്തിനെതിരെയും മതപൊലീസിന്റെ മർദ്ദന മുറകൾക്കെതിരെയും ഇറാനിൽ മാസങ്ങളായി പ്രതിഷേധം തുടർന്ന് വരവേയാണ് വ്യാഴാഴ്ച നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.
തലസ്ഥാന നഗരിയായ ടെഹ്റാന് സമീപമുള്ള കോം പ്രവിശ്യയിലെ ബാങ്ക് മാനേജർക്കെതിരെയാണ് നടപടിയുണ്ടായത്. ഇദ്ദേഹം ബാങ്കിലെത്തിയ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീയോട് ഉപചാരവൂർവ്വം പെരുമാറിയെന്നും സേവനങ്ങൾ മുടക്കമില്ലാതെ നൽകി എന്നതുമാണ് പിരിച്ച് വിടലിന് പിന്നിലെ കാരണം.ഗവർണറുടെ ഉത്തരവ് പ്രകാരം ബാങ്ക് മാനേജരെ നീക്കിയതായി ഡെപ്യൂട്ടി ഗവർണർ അറിയിക്കുകയായിരുന്നു. ഹിജാബ് ധരിക്കാതെ ബാങ്കിലെത്തിയ സ്ത്രീയുടെ ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് വിചിത്ര നടപടിയെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറാനിൽ നടപ്പിലാക്കുന്ന മതനിയമ പ്രകാരം രാജ്യത്തെ 80 ദശലക്ഷത്തിലധികം സ്ത്രീകളാണ് നിർബന്ധിതമായി ഹിജാബ് ധരിക്കേണ്ടത്. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി മരണപ്പെട്ടതിനെ തുടർന്ന് ഹിജാബ് ഉപേക്ഷിച്ചും മുടി മുറിച്ചും ആരംഭിച്ച പ്രതിഷേധം മാസങ്ങളായ തുടർന്ന് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |