തിരുവനന്തപുരം: വീൽചെയറിലും കട്ടിലിലുമായി ജീവിതത്തെ തളച്ച വിധിയെ അക്ഷരങ്ങളെ കൂട്ടുപിടിച്ച് തോല്പിക്കുകയാണ് 27കാരനായ സാവിയോ ജോസ്. സെറിബ്രൽ പാൾസി (മസ്തിഷ്ക തളർവാതം) ബാധിച്ചെങ്കിലും തളരാതെ ഇതുവരെ എഴുതിയത് കവിതാ സമാഹാരവും നോവലും ആത്മകഥയുമടക്കം നാല് പുസ്തകങ്ങൾ. വീൽചെയറിൽ ഇരിക്കാനാവുന്നത് അല്പസമയം മാത്രം. ചലിപ്പിക്കാവുന്നത് വലതുകൈ മാത്രം.
അതൊന്നും പക്ഷേ, അക്ഷരങ്ങളുടെ ഒഴുക്കിന് തടസമായില്ല. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കവിതാ സമാഹാരമായ 'ഒറ്റച്ചിറകുള്ള പക്ഷി'യും നോവലായ 'സ്വപ്നസഞ്ചാരി'യും മന്ത്രി കെ.രാജൻ പ്രകാശനം ചെയ്തു. നിംസ് മെഡിസിറ്റി എം.ഡി ഡോ.ഫൈസൽ ഖാൻ പങ്കെടുത്തു.
ഇടുക്കി സ്വദേശികളായ ജോസിന്റെയും ബ്ളെസിയുടെയും രണ്ടാമത്തെ മകനാണ് സാവിയോ. ജനിച്ച് എട്ടാം മാസത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. മകന്റെ രോഗത്തിൽ പകച്ചുനിൽക്കാതെ അവന് കൂട്ടാകാൻ മാതാവ് ബ്ളെസി തന്റെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചു.
ഗുജറാത്തിലെ ജോലി മതിയാക്കി ജോസും നാട്ടിലെത്തി. ഇപ്പോൾ കണ്ണൂരിൽ കൃഷിപ്പണി ചെയ്യുന്നു. പതിനേഴ് വർഷമായി തിരുവനന്തപുരത്താണ് കുടുംബം താമസിക്കുന്നത്.
മകന് അക്ഷരങ്ങളോടുള്ള താത്പര്യം ബ്ളെസിയാണ് തിരിച്ചറിഞ്ഞത്. ഉള്ളിലെ മോഹങ്ങളെല്ലാം കഥകളായി പുറത്തുവരാൻ തുടങ്ങിയത് 15-ാം വയസിൽ. ചിത്രങ്ങളും വരയ്ക്കും. റോൾ മോഡൽ അന്തരിച്ച മുൻ അഡി. ചീഫ് സെക്രട്ടറി ഡി. ബാബുപോൾ. ആത്മകഥയായ 'സാഫ്നെത്ത് ഫാനെയ' (ദൈവം പറയുന്നു അവർ ജീവിക്കുന്നു) പ്രകാശനം ചെയ്തത് ബാബുപോളായിരുന്നു. രണ്ടാമത്തെ പുസ്തകമായ 'തൂമഞ്ഞിൽ ചെപ്പിനുള്ളിൽ' സ്വന്തം അനുഭവങ്ങളാണ് പങ്കുവച്ചത്.
2019ൽ ആദ്യ പുസ്തകത്തിന്റെ റോയൽറ്റി തുക നൽകിയത് കോട്ടയത്തെ നിർദ്ധനയായ വിധവയ്ക്ക് വീടു പണിയാനായിരുന്നു. ഇതറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിപ്പിച്ച് അഭിനന്ദിച്ചു. തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ ബി.എ സോഷ്യോളജിയിൽ കറസ്പോണ്ടൻസ് വിദ്യാർത്ഥിയാണ് ഇപ്പോൾ. സഹോദരി ഹണി മോൾ.
ഫൈസൽഖാൻ സന്ദർശിച്ചു
നിംസ് സെപക്ട്രം തുറന്നു
ഭിന്നശേഷി കുട്ടികളുടെ ചികിത്സയ്ക്കും ഉന്നമനത്തിനുമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ആരംഭിച്ച നിംസ് സ്പെക്ട്രത്തിന് കാരണക്കാരനായത് സാവിയോ ആണ്. എം.ഡി ഡോ.ഫൈസൽ ഖാൻ സാവിയോയുടെ ആത്മകഥ വായിച്ചതിനെത്തുടർന്ന് നേരിൽ കണ്ടിരുന്നു. തുടർന്നാണ് നിംസ് സ്പെക്ട്രത്തിന്റെ പിറവി. അതിന്റെ ചീഫായി സാവിയോയെ കുട്ടിക്കാലത്ത് ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ഡോക്ടറായിരുന്ന ഡോ. എം.കെ.സി നായരെ നിയമിച്ചു. ഉദ്ഘാടനത്തിന് സാവിയോയും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |