അമ്പതോളം വൈദികർക്കെതിരെ ഗൂഢാലോചനക്കേസ്
രണ്ട് ഉദോഗസ്ഥരുടെ നില ഗുരുതരം
ജീപ്പുകളും വാനുകളും തകർത്തു
പരിക്കേറ്റവരെ ആശുപത്രിയിൽ
എത്തിക്കുന്നതും തടഞ്ഞു
സ്ഥിതിഗതി ഗുരുതരം
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധസമര സമിതി ശനിയാഴ്ച നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കിയതിനു പിന്നാലെ, അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു.
ഫോർട്ട് അസി.കമ്മിഷണർ ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാരെയും ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്.ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്. കാലിലെ എല്ലുകൾ തകർന്ന ലിജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മെഡി.കാേളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
16 പൊലീസുകാരെ മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. ആയിരത്തോളം വരുന്ന സമരക്കാരുടെ അക്രമങ്ങളിൽ പൊലീസ് സ്റ്റേഷനും പരിസരവും കലാപഭൂമിയായി.
സ്ഥിതി ഗുരുതരമായതോടെ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പൊലീസ് ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും.
വൈകിട്ട് ആറരയോടെയായിരുന്നു അക്രമങ്ങൾക്ക് തുടക്കം. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസുകൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. 600ലേറെ പൊലീസുകാർ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയാണ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചു പിടിച്ചത്. തുടർന്നാണ് പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി നിലയുറപ്പിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. രാത്രി ഒൻപതോടെ ടിയർ ഗ്യാസ് പ്രയോഗിച്ചു.
ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി സെൽറ്റനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരും അറസ്റ്റിലായതോടെയാണ് സ്ത്രീകൾ അടക്കമുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വളഞ്ഞ് കല്ലേറു നടത്തിയ സംഘം ഇരച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. ഫർണിച്ചറും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളും അടക്കം തകർത്തു. ശനിയാഴ്ചത്തെ ആക്രമണവുവമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ പെരേര മൂന്നാം പ്രതിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |