ന്യൂഡൽഹി: ട്രാക്കിലെ ഇതിഹാസ താരവും രാജ്യസഭാ എം.പിയുമായ പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ ഉഷ മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകുന്ന ആദ്യ വനിത, മലയാളി എന്നീ സവിശേഷതകളോടെയാണ് 58കാരിയായ ഉഷ പദവി ഏറ്റെടുക്കുക. തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ 10ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
അതേസമയം വൈസ് പ്രസിഡന്റ് (വനിത), ജോയിന്റ് സെക്രട്ടറി (വനിത), എക്‌സിക്യൂട്ടീവ് കൗൺസിൽ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്. നാലംഗ എക്‌സിക്യൂട്ടീവിൽ 12 പേർ മത്സരിക്കുന്നു. ഐ.ഒ.എ പ്രസിഡന്റാകുന്ന ഇതിഹാസ സുവർണ പുത്രിക്ക് ആശംസകൾ എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഉഷയെ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ഭംഗിയായി നിറവേറ്റാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |