കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനുമായ ഷേർ ബഹദൂർ ദ്യൂബയുടെ നേതൃത്വത്തിലെ ഭരണപക്ഷ സഖ്യം 84 സീറ്റോടെ മുന്നിലാണ്. 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഫലം പ്രഖ്യാപിച്ച 156 സീറ്റിൽ 53 എണ്ണം നേപ്പാളി കോൺഗ്രസ് ഒറ്റയ്ക്ക് നേടി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ പ്രതിപക്ഷ സഖ്യം 53 സീറ്റുകൾ നേടി. ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടിക്ക് 41 സീറ്റുകൾ ലഭിച്ചു. നിലവിലെ ഫലങ്ങൾ പ്രകാരം ദ്യൂബ സഖ്യം തന്നെ വീണ്ടും അധികാരത്തിലെത്തിയേക്കും.
ഒരുമിച്ച് സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷിയായ സി.പി.എൻ - മാവോയിസ്റ്റ് സെന്ററിന്റെ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുമായി ദ്യൂബ ധാരണയിലെത്തിയിരുന്നു. നവംബർ 20നായിരുന്നു നേപ്പാളിൽ തിരഞ്ഞെടുപ്പ് നടന്നത്. ആറ് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്. തർക്കം നിലനിൽക്കുന്നതിനാൽ മൂന്ന് മണ്ഡലങ്ങളിൽ ഇതുവരെ വോട്ടെണ്ണൽ തുടങ്ങിയിട്ടില്ല. 110 സീറ്റിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |