തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധസമര സമിതി ശനിയാഴ്‌ച നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കിയതിനു പിന്നാലെ, അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു.
ഫോർട്ട് അസി.കമ്മിഷണർ ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാരെയും ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്.ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്. കാലിലെ എല്ലുകൾ തകർന്ന ലിജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മെഡി.കാേളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
16 പൊലീസുകാരെ മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. ആയിരത്തോളം വരുന്ന സമരക്കാരുടെ അക്രമങ്ങളിൽ പൊലീസ് സ്റ്റേഷനും പരിസരവും കലാപഭൂമിയായി. സ്ഥിതി ഗുരുതരമായതോടെ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പൊലീസ് ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും.
വൈകിട്ട് ആറരയോടെയായിരുന്നു അക്രമങ്ങൾക്ക് തുടക്കം. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസുകൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. 600ലേറെ പൊലീസുകാർ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയാണ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചു പിടിച്ചത്. തുടർന്നാണ് പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി നിലയുറപ്പിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. രാത്രി ഒൻപതോടെ ടിയർ ഗ്യാസ് പ്രയോഗിച്ചു.
ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി സെൽറ്റനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരും അറസ്റ്റിലായതോടെയാണ് സ്ത്രീകൾ അടക്കമുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വളഞ്ഞ് കല്ലേറു നടത്തിയ സംഘം ഇരച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. ഫർണിച്ചറും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളും അടക്കം തകർത്തു. ശനിയാഴ്ചത്തെ ആക്രമണവുവമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ പെരേര മൂന്നാം പ്രതിയുമാണ്.
പൊലീസ് കേസെടുത്തത് കോടതിയെ കാണിക്കാൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായെത്തുന്ന വലിയ വാഹനങ്ങൾ തടയില്ലെന്ന് തുറമുഖ വിരുദ്ധ സമര സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ശനിയാഴ്‌ച ലോറികൾ തടഞ്ഞത്. ലോറികൾക്കോ,അക്രമത്തിനിരകളായ തുറമുഖ അനുകൂല സമരക്കാർക്കോ സംരക്ഷണം നൽകാതെ പൊലീസ് കാഴ്ചക്കാരായി നിന്നു. നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോർട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് പൊലീസ് കേസുംഅറസ്റ്റും നടത്തിയത്. വൈകുന്നേരത്തെ ആക്രമണത്തോടെ കോടതിക്കു മുന്നിൽ നിരത്താൻ വാദങ്ങളില്ലാതായി. ആക്രമണ ദൃശ്യങ്ങൾ കോടതിയിൽ അദാനി ഗ്രൂപ്പ് ഹാജരാക്കും. കടുത്ത നടപടികളിലേക്ക് കോടതി കടക്കാനാണ് സാദ്ധ്യത.
അതിരൂപത 208 കോടി നൽകണം
തുറമുഖ നിർമ്മാണം വൈകുന്നതു മൂലം,പ്രതിദിന നഷ്ടം രണ്ട് കോടി വീതം 104 ദിവസത്തെ നഷ്ടമായ 208 കോടി ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന വിസിലിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെ, സർക്കാർ നിലപാട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
വിറങ്ങലിച്ച് പ്രദേശവാസികൾ
ഇന്നലെ വൈകിട്ടും രാത്രിയുമായി വിഴിഞ്ഞത്ത് നടന്ന ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ ആക്രമണത്തിൽ വിറങ്ങലിച്ച് പ്രദേശവാസികൾ. പൊലീസ് സ്റ്റേഷനടക്കം വളഞ്ഞും കല്ലെറിഞ്ഞും സമരസമിതിക്കാർ നടത്തിയ പ്രതിഷേധത്തിൽ യാത്രക്കാർ ഉൾപ്പെടെ വലഞ്ഞു.
റോഡ് ഉപരോധത്തെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതകുരുക്കും രൂപപ്പെട്ടു. വൈകിട്ട് 6.30ഓടെയാണ് കഴിഞ്ഞദിവസത്തെ സംഘർഷത്തിൽ അറസ്റ്രിലായ അഞ്ചുപേരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ സമരക്കാർ തടിച്ചുകൂടിയത്. വിഴിഞ്ഞം ബസ് സ്റ്റാൻഡ് പരിസരത്തടക്കം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സമരസമിതി പ്രവർത്തകർ പലവട്ടം പൊലീസിനെയും പ്രദേശവാസികളെയും പ്രകോപിപ്പിക്കാൻ ശ്രമിച്ചു.
ശനിയാഴ്‌ച നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ഇന്നലെ രാവിലെ മുതൽ പൊലീസ് നടപടികൾ കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആർച്ച് ബിഷപ്പിനെതിരെയടക്കം മുഖം നോക്കാതെ നടപടി സ്വീകരിച്ചത്. സംഘർഷം അരങ്ങേറുമ്പോൾ പൊലീസ് നോക്കുകുത്തായിരുന്നുവെന്നായിരുന്നു വിമർശനം. പൊലീസ് നോക്കിനിൽക്കെയാണ് ഇരുവിഭാഗം സമരക്കാരും പദ്ധതി പ്രദേശത്ത് ഏറ്റുമുട്ടിയത്. വൈദികർ ഉൾപ്പെടെയുള്ളവർക്ക് മേൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ അറസ്റ്രുകൾ ഉണ്ടായേക്കുമെന്ന വിവരം പരന്നതോടെയാണ് സമരക്കാർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്.
രാത്രി വൈകിയും മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും വിഴിഞ്ഞം കമ്മ്യൂണിറ്റി സെന്ററിലേക്കും പരിക്കേറ്റ പൊലീസുകാരെ പ്രവേശിപ്പിച്ചു. ഇതിൽ വിഴിഞ്ഞത്തെ പ്രൊബേഷൻ എസ്.ഐ ലിജു.പി.മണിയുടെ കാലൊടിഞ്ഞു. പൊലീസുകാരായ ജിന്റോ, ആകാശ്, അനു, ബിനീഷ്. രാഹുൽ, അജ്മൽ എന്നിവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂരിപക്ഷം പൊലീസുകാരുടെയും മുഖത്തിനും മൂക്കിനുമാണ് പരിക്ക്.
വൈകിട്ട് 6.30
വിഴിഞ്ഞം സ്റ്റേഷന് നേരെ കല്ലേറ്
6.35
സ്റ്രേഷൻ വളഞ്ഞ് സമരസമിതി പ്രവർത്തകർ
6.50
പൊലീസ് സ്റ്റേഷനകത്ത് കയറി പൊലീസിനെ ആക്രമിക്കുന്നു
7
കമ്പ്യൂട്ടറുകൾ അടിച്ചുതകർത്തു. സ്റ്റേഷനകത്ത് നിറുത്തിയിട്ടിരുന്ന പൊലീസ് ജീപ്പുകൾ മറിച്ചിട്ടു.
7.15
സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്‌തിരുന്ന പൊലീസ്
വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു
7.35
പരിക്കേറ്റവരെ കൊണ്ടുപോകാനെത്തിയ ആംബുലൻസുകൾ തടയുന്നു
7.55
കൂടുതലായെത്തിയ പൊലീസുകാരുടെ വാഹനങ്ങളും തടഞ്ഞു
8.20
റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഴിഞ്ഞത്തെത്തി.
8.35
ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ ഷെഫീക്ക് എം.ജോർജിന് മർദ്ദനം
8.50
കോവളം എം.എൽ.എ എം. വിൻസെന്റ് സംഭവസ്ഥലത്ത്.
9
സമരക്കാരും പൊലീസും എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സമവായ ചർച്ച
9.10
വീണ്ടും സംഘർഷം. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുന്നു
9.25
സമരക്കാർക്ക് നേരെ ലാത്തിവീശി, കണ്ണീർവാതകം പ്രയോഗിച്ചു
9.45
ജില്ലാ കളക്ടർ ജെറോമിക് ജോർജും സംഘവും സ്ഥലത്തെത്തി. സമരക്കാർ
പിരിഞ്ഞുപോകാതെ വിഴിഞ്ഞം ബസ് സ്റ്റാൻഡ് പരിസരത്ത് തടിച്ചുകൂടി
10
കൂടുതൽ പൊലീസുകാർ വിഴിഞ്ഞത്തേയ്‌ക്ക്. ടിയർ ഗ്യാസ് പ്രയോഗിക്കുന്നത് തുടരുന്നു.
ജില്ലാ കളക്ടറും പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച
10.15 വള്ളങ്ങൾ റോഡിലിറക്കി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
സുരക്ഷ ശക്തമാക്കി
ജില്ലയിലെ പരമാവധി പൊലീസുകാരെ വിഴിഞ്ഞത്തേയ്‌ക്ക് ഇന്നലെ രാത്രിയോടെ വിന്യസിച്ചു. വിവിധ സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റും ഏർപ്പെടുത്തി. അറുന്നൂറിലധികം പൊലീസുകാരാണ് വിഴിഞ്ഞത്ത് നിലയുറപ്പിച്ചിരിക്കുന്നത്. വിഷയം വഷളാകാൻ കാരണം സർക്കാരിന്റെ ഉദാസീനതയാണെന്നാണ് ജനകീയ കൂട്ടായ്‌മയിലെ അംഗങ്ങൾ ആരോപിക്കുന്നത്. സർക്കാർ കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വഷളാകില്ലെന്നായിരുന്നു ഇവർ പറയുന്നത്.
സമരസമിതിക്കുള്ളിലും വാക്കേറ്റം
ഇന്നലെ തുറമുഖ നിർമ്മാണ സ്ഥലത്ത് ഐസ്ക്രീം വിൽക്കുന്നത് സംബന്ധിച്ച് സമരസമിതി പ്രവർത്തകർ തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിന്റെ വക്കിലെത്തി. ഇന്നലെ രാവിലെ സമരസ്ഥലത്ത് ഐസ്ക്രീം വില്പന നടത്തുന്നതിനിടെ ഒരു വിഭാഗം സമരക്കാർ ഐസ്ക്രീം വാങ്ങികഴിച്ചത് മറുവിഭാഗം തടയുകയായിരുന്നു. ഇതോടെയാണ് വാക്കേറ്റമായത്. ഒടുവിൽ പൊലീസെത്തി ഐസ്ക്രീം വില്പനക്കാരനെ പറഞ്ഞുവിട്ടതോടെയാണ് രംഗം ശാന്തമായത്.
ജനകീയ കൂട്ടായ്മയുടെ ശക്തി പ്രകടനം
ഇന്നലെ വൈകിട്ട് പ്രാദേശിക ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞത് ആശങ്കയുണ്ടാക്കി. പിന്നീട് തുറമുഖ വിരുദ്ധ സമര പ്രദേശത്തേയ്‌ക്ക് പോകില്ലെന്ന ഉറപ്പിൽ പ്രകടനം തുടരാൻ പൊലീസ് അനുവദിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തിലങ്കേരി ജനകീയ സമര സമിതി കൂട്ടായ്മയുടെ സമരപന്തൽ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് മുന്നറിയിപ്പില്ലാതെ പ്രകടനം നടന്നത്. പ്രാദേശിക കൂട്ടായ്മ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, സഞ്ചുലാൽ, മുക്കോല സന്തോഷ്, പ്രദീപ് ചന്ദ്, മോഹന ചന്ദ്രൻ നായർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. മുല്ലൂരിൽ നിന്ന് ആരംഭിച്ച പ്രകടനം മുക്കോലയിലെത്തി തിരികെ സമരപ്പന്തലിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |