ഒറ്റപ്പാലം: 61-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ പ്രതിഭകളുടെ വാശിയേറിയ മത്സരക്കാഴ്ച. എൽ.എസ്.എൻ കോൺവെന്റിലെ പ്രധാന വേദിയിൽ ഹൈസ്കൂൾ, എച്ച്.എസ്.എസ് വൃന്ദവാദ്യത്തോടെയായിരുന്നു കലോത്സവത്തിന്റെ തുടക്കം. കഥകളി മത്സരവും പ്രധാന വേദിയിൽ അരങ്ങേറി.
മറ്റു വേദികളിൽ മൃദംഗം, നാദസ്വരം, തബല, ജാസ്, മിമിക്രി, മോണോ ആക്ട്, ശാസ്ത്രീയ സംഗീതം, അക്ഷര ശ്ലോകം മുതലായവയും സ്റ്റേജിതര മത്സരങ്ങളുടെ ഭാഗമായി ചിത്രരചന, ഉപന്യാസം, കാർട്ടൂൺ എന്നിവയിലും ഇന്നലെ മത്സരം പൂർത്തിയാക്കി. എസ്.എസ്.എസ്.കെ.പി.ടി സ്കൂൾ, എൽ.എസ്.എൻ കോൺവെന്റ്, ഗവ.ബധിര സ്കൂൾ, ഗവ.റസ്റ്റ് ഹൗസ്, മന്നം മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിലെ 34 വേദികളിലാണ് 12 ഉപജില്ലകളിൽ നിന്നെത്തിയ കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്നത്.
ഡിസംബർ ഒന്നുവരെ നാലുദിവസം നീളുന്ന കലോത്സവത്തിൽ ജില്ലയിലെ 298 സ്കൂളുകളിൽ നിന്നായി 6,728 കലാപ്രതിഭകൾ വേദിയെ സജീവമാക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ടിക്കറ്റ് ഉറപ്പാക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഉപജില്ലകളിൽ നിന്നുള്ള പ്രതിഭകൾ ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിക്കും. സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയാവും.
ഇന്നലെ രാവിലെ കലോത്സവ രജിസ്‌ട്രേഷൻ ഉദ്ഘാടനം കൗൺസിലർ ഫൗസിയ ഹനീഫ നിർവഹിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി പ്രവർത്തനോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.ജാനകീദേവി സ്വിച്ച് ഓൺ കർമ്മം ചെയ്ത് നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ പി.വി.മനോജ് കുമാർ. അദ്ധ്യക്ഷനായി. നഗരസഭാ ഉപാദ്ധ്യക്ഷൻ കെ.രാജേഷ് മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |