തൃശൂർ: കാർഷിക സർവകലാശാലയിൽ സമരം സംബന്ധിച്ച് ഗവർണർ വിവരം തേടിയതിന് പിന്നാലെ സമരം ശക്തമാക്കാൻ കെ.എ.യു. സംരക്ഷണസമിതി. അതേസമയം, സി.പി.എം സർവീസ് സംഘടനകൾ നടത്തുന്ന സമരം ഇന്ന് 50ാം ദിവസത്തിലേക്ക്. 49ാം ദിവസമായിരുന്ന ഇന്നലെ സമരക്കാർ കഞ്ഞി വെച്ച് വിതരണം ചെയ്തു.
സർവകലാശാലയുടെ പ്രധാന ഓഫീസിൽ രജിസ്ട്രാറുടെ ഓഫീസ് ഉപരോധമാണ് നടത്തുന്നത്. സി.പി.എം അനുകൂല സംഘടനയായ അഗ്രിക്കൾച്ചറൽ യൂണവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി സി.വി.ഡെന്നിയെ മൂന്ന് തട്ട് തരംതാഴ്ത്തി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബുവാണ് വിരമിക്കുന്ന ദിവസം സംഘടനാ നേതാവിനെ തരംതാഴ്ത്തി ഉത്തരവിറക്കിയത്. ഇതിന് മുമ്പ് എക്‌സിക്യൂട്ടീവ് സമിതി യോഗം ചേർന്ന് നേതാവിനെ തരംതാഴ്ത്താനുള്ള തീരുമാനവുമെടുത്തിരുന്നു.
എന്നാൽ 11 അഗ എക്‌സിക്യൂട്ടീവ് സമിതിയിൽ വൈസ് ചാൻസലർ അടക്കം മൂന്ന് പേരാണ് പങ്കെടുത്തത്. എക്‌സിക്യുട്ടീവ് സമിതിയിലേക്ക് ഏഴ് അംഗങ്ങളുടെ നാമനിർദ്ദേശം നടന്നിട്ടില്ലാത്തതിനാൽ യോഗതീരുമാനം അംഗീകരിക്കാൻ മൂന്ന് പേർ മതിയെന്ന് മനസിലാക്കിയാണ് വൈസ് ചാൻസലർ നടപടിയെടുത്തത്. വൈസ് ചാൻസലർ വിരമിച്ചയുടൻ തുടങ്ങിയ സമരം രജിസ്ട്രാർ രേഖാ മൂലം വിലക്കിയിട്ടും അവസാനിപ്പിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |