തൃശൂർ: അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചതായി ലളിതകല അക്കാഡമി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിത്രശിൽപ കലകളുൾപ്പെടെയുള്ളവയ്ക്കായി വേൾഡ് ആർട്ട് ടൂർ, എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവ ആരംഭിക്കും.
എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ബംഗ്ലാദേശ് സംഘം മാർച്ചിൽ കേരളത്തിലെത്തും. ഇവിടെ നിന്നുള്ള കലാകാരന്മാർ ബംഗ്ലാദേശിലേക്കും പോകും. വെനീസ് ബിനാലെ, ഡോക്യുമെന്റ് അറ്റ് കാസൽ തുടങ്ങിയവയിൽ പങ്കെടുക്കാനുള്ള അവസരവും അക്കാഡമി ഒരുക്കും. അന്തർദ്ദേശീയ തലത്തിന് പുറമെ ദേശീയതലത്തിലും സംസ്ഥാന തലത്തിലും റസിഡൻസി പ്രോഗ്രാം നടക്കും. മുതിർന്ന കലാകാരന്മാരെ ആദരിക്കും. ഇവരുടെ കലാസൃഷ്ടി അക്കാഡമിയുടെ 14 ഗ്യാലറികളിൽ പ്രദർശിപ്പിക്കും. വർക്കിംഗ് ഗ്രാന്റ് സംവിധാനം ഏർപ്പെടുത്തും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി പ്രഭാഷണം സംഘടിപ്പിക്കും. സ്‌കൂൾ കോളേജ് തലത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. എറണാകുളത്തും കോഴിക്കോട്ടും ആർട്ട് ഹബ്ബ് സ്ഥാപിക്കുന്ന കാര്യം ആലോചനയിലാണ്. കോഴിക്കോട്ടെ ആർട്ട് ഗാലറി അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കുമെന്നും അധികൃതർ പറഞ്ഞു. പത്രസമ്മേളനത്തിൽ ചെയർപേഴ്‌സൺ മുരളിചീരോത്ത്, സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ, സുനിൽ അശോകപുരം, ലേഖാ നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |