തിരുവനന്തപുരം: കേന്ദ്രാനുമതി സാദ്ധ്യത മങ്ങിയതോടെ, വിവാദ സിൽവർ ലൈനിൽ നിന്ന് പിന്നോട്ടു പോകുന്നെന്ന സൂചന നൽകി പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് സർക്കാർ. 11 ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ സെല്ലിൽ ഒന്നര വർഷമായുള്ള 205 ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനാണ് 27ലെ ഉത്തരവിലൂടെ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദ്ദേശം നൽകിയത്.
പ്രതിഷേധത്തെ തുടർന്ന് സാമൂഹികാഘാത പഠനം നിറുത്തി വച്ചതോടെ കഴിഞ്ഞ ഒന്നര വർഷമായി ഈ ഉദ്യോഗസ്ഥർക്ക് കാര്യമായ ജോലികളുണ്ടായിരുന്നില്ല. കേന്ദ്രാനുമതി കിട്ടുംമുമ്പ് ഭൂമി ഏറ്റെടുക്കൽ പാടില്ലെന്നിരിക്കെയാണ് സർക്കാർ ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഒരുവർഷ നിയമന കാലാവധി ആഗസ്റ്ര് 17 ന് അവസാനിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിൽ ശമ്പളം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകി.
എറണാകുളം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ ഏഴു തസ്തികകൾക്കും സ്‌പെഷ്യൽ തഹസിൽദാർമാരുടെ ഓഫീസിലെ 18 തസ്തികകൾക്കുമാണ് തുടർച്ചാനുമതി നൽകിയത്. 18 പേർ വീതമടങ്ങുന്ന സ്‌പെഷ്യൽ തഹസിൽദാർമാരുടെ 11 യൂണിറ്റുകളെയാണ് നിയോഗിച്ചിരുന്നത്. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെ കൂടാതെ ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരുടെ ഓരോ തസ്തികയ്ക്കും ക്ലർക്കിന്റെ രണ്ടു തസ്തികയ്ക്കുമാണ് തുടർച്ചാനുമതി നൽകിയത്.
ശമ്പളത്തിന് മാത്രം
13.49 കോടി പാഴ്
ഒന്നും നേടാതെ, ഒരു വർഷം ഉദ്യോഗസ്ഥർക്ക് ശമ്പളമായി മാത്രം കെ-റെയിൽ നിൽകിയത് 13.49 കോടി രൂപ. 2022 ജനുവരി ഒന്നിന് ഈ തുക റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളവും കെ-റെയിലാണ് നൽകേണ്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്രയും തുക പാഴാക്കിയത്. സാമൂഹികാഘാത പഠനത്തിന് മഞ്ഞ കുറ്റികൾ സ്ഥാപിക്കുകയും എതിർത്ത സമരക്കാരെ ബലപ്രയോഗത്തിലൂടെ നേരിടുകയും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ കല്ലിടൽ അവസാനിപ്പിക്കുകയും ചെയ്തു. ഒന്നും നടക്കില്ലെന്നായപ്പോൾ സർക്കാരിന്റെ പിന്മാറ്റവും.
സിൽവർ ലൈൻ
പിന്നോട്ടില്ലെന്ന്
ധനമന്ത്രി
കണ്ണൂർ : സിൽവർ ലൈൻ പദ്ധതിയിൽ നിന്നു സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ് പ്രശ്നമെന്നും ബാലഗോപാൽ പറഞ്ഞു. ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെതിരിച്ചുവിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെ പരാമർശിച്ച് മന്ത്രി പറഞ്ഞത്.
സിൽവർ ലൈൻ വിജ്ഞാപനം
പിൻവലിക്കണം: സുധാകരൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്നു മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമി ഏറ്റെടുക്കലിനായി ഇറക്കിയ വിജ്ഞാപനം സർക്കാർ പിൻവലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. വിജ്ഞാപനം നിലനിൽക്കുന്നതിനാൽഭൂമി ക്രയവിക്രയം ചെയ്യാനോ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭ്യമാവാനോ സാധിക്കാത്ത സ്ഥിതിയാണ്. പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം.
ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധത്തിന്റെ ഫലമായാണ്. പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡി.പി.ആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് പദ്ധതിക്കായി എടുത്ത് ചാടിയത്.കേന്ദ്രാനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണ്.
ഖജനാവിൽ നിന്നു 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത പദ്ധതിക്കായി പൊടിച്ചത്.തട്ടിക്കൂട്ട് ഡി.പി.ആർ തയ്യാറാക്കിയ ജനറൽ കൺസൾട്ടൻസിയായ ഫ്രഞ്ച് കമ്പനിക്ക് നൽകിയത് 22.27 കോടിയാണ്. കൈപുസ്തകം, സംവാദം,പ്രചാരണം,ശമ്പളം തുടങ്ങിയവക്കായി കോടികൾ ചെലവാക്കി.ഇതെല്ലാം ഖജനാവിലേക്ക് തിരിച്ചടച്ച് പൊതുസമൂഹത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം.
കെ-റെയിൽ വേണ്ട,കേരളം മതിയെന്ന മുദ്രാവാക്യവും സർവേക്കല്ലുകൾ പിഴുതെറിയാനുള്ള കോൺഗ്രസ് ആഹ്വാനവും ജനം ഏറ്റെടുത്തതിന്റെ വിജയം കൂടിയാണിത്.കുറ്റിയിടൽ,പോലീസിന്റെ ബൂട്ട് പ്രയോഗം,സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ളകയ്യേറ്റം തുടങ്ങിയതടക്കം കാട്ടിക്കൂട്ടിയതിന് സിപിഎമ്മും എൽഡിഎഫും പരസ്യമായി മാപ്പുപറയണം.പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതുവരെ കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |