തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സർക്കാരും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി നേതാക്കളും ഇന്നലെ വ്യക്തമാക്കി. രാഷ്ട്രീയ, സാമുദായിക സംഘടനകൾ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. അക്രമങ്ങളെ അവർ അപലപിച്ചു.അതിനിടെ, വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തെത്തുടർന്ന് ജില്ല കളക്ടർ ജെറോമിക് ജോർജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംഘർഷം ഒഴിവാക്കാൻ ധാരണയായി. സമരസമതി അംഗങ്ങളും വിവിധ സാമുദായിക, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇതിനോട് യോജിച്ചെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിഷ്പക്ഷ നടപടികളുമായി പൊലീസ് മുന്നോട്ടുപോകും. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സാമുദായിക ഐക്യം തകർക്കുന്ന വ്യാജപ്രചാരണം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും. സമര സമിതിയുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ആറുതവണ ചർച്ച നടത്തി. ഇനിയും തയ്യാറാണ്. സ്റ്രേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമെന്നാണ് സമരസമിതി പറഞ്ഞത്. അങ്ങനെ പറയുന്നവരോട് ഒന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു. സമാധാനന്തരീക്ഷം നിലനിറുത്താൻ എല്ലാവരും സഹകരിക്കണമെന്ന് പങ്കെടുത്ത 24 സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു.
സ്റ്റേഷൻ ആക്രമിച്ചത് കൊല്ലാൻ
3000പേർക്കെതിരേ കേസ്
85 ലക്ഷത്തിന്റെ നാശനഷ്ടം
പൊലീസുകാരെ കൊലപ്പെടുത്തി കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാനാണ് തുറമുഖ സമരസമിതിക്കാർ വിഴിഞ്ഞം സ്റ്റേഷൻ ആക്രമിച്ചതെന്ന് എഫ്.ഐ.ആർ. ആലോചിച്ചുറപ്പിച്ചായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം കണ്ടാലറിയുന്ന 3000 പേർക്കെതിരെയാണ് കേസ്. ഐ.പി.സി 143, 145, 147, 149, 188, 120 (ബി), 153, 447, 353, പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമത്തിലെ 3(2)(ഇ) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ജാമ്യമില്ലാവകുപ്പും ഇതിൽപ്പെടുന്നു.
നേരത്തേ രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയെയും കേസിലുൾപ്പെട്ട ലിയോ സ്റ്റാൻലി, മുത്തപ്പൻ, പുഷ്പരാജ്, ഷങ്കി എന്നിവയെും കസ്റ്റഡിയിലെടുത്തതിന്റെ വിരോധത്തിനാണ് സ്റ്റേഷൻ ആക്രമിച്ചത്. കമ്പിവടി, പട്ടികക്കഷണങ്ങൾ, കല്ലുകൾ, സിമന്റ് ബ്രിക്സ് എന്നിവയുമായി സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ ബന്ദികളാക്കി. കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കിൽ പൊലീസുകാരെ സ്റ്റേഷനിലിട്ട് കത്തിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഡ്യൂട്ടിക്ക് തടസം വരുത്തി.
കൈയിൽ കരുതിയവ ഉപയോഗിച്ചും സ്റ്റേഷൻ വളപ്പിലെ ചെടിച്ചട്ടികളെടുത്തും രണ്ട് ജീപ്പുകളും റോഡിൽ നിറുത്തിയിട്ടിരുന്ന ജീപ്പും മിനിബസും തകർത്ത് റോഡിൽ മറിച്ചിട്ടു. ഇതിലൂടെ 80ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സ്റ്റേഷന്റെയും ചുറ്റുമുള്ള കെട്ടിടങ്ങളുടെയും ജനൽ ചില്ലുകളും ഗ്ലാസുകളും ലൈറ്റുകളും വാട്ടർ പ്യൂരിഫയറും തകർത്തു. ഇങ്ങനെ 5 ലക്ഷത്തിന്റെ നഷ്ടവുമുണ്ടായെന്നും ഇൻസ്പെക്ടർ പ്രജീഷ് ശശി സ്വമേധയാ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.
സംഘർഷമുണ്ടാക്കി വെടിവയ്പ്പിലേക്ക് എത്തിക്കാനുള്ള ചിലരുടെ ഗൂഢലക്ഷ്യം നടക്കാതെ പോയത് പൊലീസിന്റെ ആത്മസംയമനം കൊണ്ടാണ്
സി.ആർ ബിജു,
പൊലീസ് ഓഫീസേഴ്സ് അസോ. ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |