പേരാമ്പ്ര: പ്രകൃതി മനോഹാരിതയുടെ നടുവിൽ സഞ്ചാരികളെ കാത്തുകഴിയുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൊത്തിയപാറയും ലിഖിതവും. പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കൊത്തിയപാറ ഒരു ദേശപെരുമയുടെ സ്രോതസ് കൂടിയാണ്. അതിമനോഹരമായ പാറകെട്ടും കുത്തനെയുള്ള ഭീമാകാരമായ പാറയും അതിന്റെ മുകളിൽ നൂറ്റാണ്ടുകൾക്ക് മുൻപ് കൊത്തി ഉണ്ടാക്കിയ പടവുകളുമാണ് പ്രകൃതി സ്നേഹികളെ ഇവിടെക്ക് ആകർഷിക്കുന്നത്. സൗകര്യമൊരുക്കിയാൽ സഞ്ചാരികളൊഴിയെത്തുമെന്നതും ചക്കിട്ടഗ്രാമ പഞ്ചായത്തിന് അധികവരുമാനവും പ്രദേശവാസികൾക്ക് തൊഴിൽ സാദ്ധ്യതയ്ക്ക് സാഹചര്യവുമാവുമെന്നതുമാണ് നാട്ടുകാരുടെ പ്രതീക്ഷ.
കൊത്തി പാറയും പരിസരവും സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പ്രകൃതി മനോഹരമായ കൊത്തിയപാറയുടെ മനോഹാരിത ആസ്വദിക്കാൻ ഒട്ടനവധിയാളുകളാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. ഇവിടത്തെ സായാഹ്നം മനോഹരമാണ് . സാഹസിക ടൂറിസത്തിന് സൗകര്യപ്രദമായ മേഖലയാക്കാനും കഴിയും . ഇത് വഴി പെരുവണ്ണാമൂഴി വിനോദകേന്ദ്രത്തിലേക്ക് എത്താനും കഴിയുമെന്നത് ടൂറിസത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
സഞ്ചാരികളെ ഇതിലെ
പേരാമ്പ്രക്ക് സമീപം പന്തിരിക്കരയിൽ നിന്നും ചക്കിട്ടപ്പാറക്ക് പോകുന്ന വഴിയിലാണ് കൊത്തിയപാറ. പേരാമ്പ്ര താനിക്കണ്ടി റോഡിലൂടെ കണ്ണോത്ത് യു.പി സ്കൂൾ പരിസരത്തു നിന്നും ഇവിടെ എത്താം. പടവുകളുടെ തുടക്കത്തിൽ ഏതോ പ്രാചീന ലിപിയിൽ കൊത്തി വെച്ച ലിഖിതങ്ങൾ വായിക്കാൻ ശ്രമം നടന്നിട്ടുണ്ട് . മാതേശി അമ്മ എന്ന സ്ത്രീ ഒറ്റക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് കൊത്തി ഉണ്ടാക്കിയതാണത്രേ ഈ പടവുകൾ. അതാണ് പാറയ്ക്ക് പേര് വന്നതെന്നും പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |