SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.01 PM IST

 വിഴിഞ്ഞത്ത് വീണ്ടും അക്രമം പത്രം ഏജന്റിനും ലൈൻമാനും മർദ്ദനം

p

തിരുവനന്തപുരം: നിറയെ പൊലീസ് കാവലുണ്ടായിട്ടും വിഴിഞ്ഞം സ്റ്റേഷന് സമീപം വീണ്ടും സമരസമിതി പ്രവർത്തകരുടെ ആക്രമണം. പത്രം ഏജന്റ് അനിൽകുമാറിനും കെ.എസ്.ഇ.ബി ജീവനക്കാരൻ ദിലീപിനും മർദ്ദനമേറ്റു. പത്രക്കെട്ട് തട്ടിയെടുത്ത് കടലിൽ എറിഞ്ഞു.

ഇന്നലെ വെളുപ്പിന് 5.40നാണ് തെന്നൂർകോണം ഏജന്റ് അനിൽകുമാറിനെ ആക്രമിച്ചത്. തങ്ങൾക്കെതിരെ വാർത്ത കൊടുക്കുന്നെന്ന് ആക്രോശിച്ചാണ് കേരളകൗമുദിയടക്കമുള്ള പത്രങ്ങൾ തട്ടിയെടുത്ത് നശിപ്പിച്ചത്. പത്രവും നിന്നെയും ഇവിടെയിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ അനിൽകുമാർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.

വൈദ്യുതിബന്ധം നിലച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ തകരാർ പരിഹരിക്കാൻ എത്തിയ ലൈൻമാൻ ദിലീപിന് ഇന്നലെ രാവിലെ ആറിനാണ് മർദ്ദനമേറ്റത്. റോഡിന് കുറുകെ ഇട്ടിരുന്ന രണ്ടു വള്ളങ്ങൾക്ക് പിറകിൽ ഒളിച്ചിരുന്ന ആറംഗ സംഘം ചാടി വീണ് ആക്രമിക്കുകയായിരുന്നെന്ന് വിഴിഞ്ഞം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മത്സ്യബന്ധന തുറമുഖത്തേക്ക് ഉൾപ്പെടെയുള്ള റോഡുകളിൽ വള്ളങ്ങൾ കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് വരെ വിഴിഞ്ഞത്ത് നിന്നുള്ള ബസ് സർവീസുകൾ തടസപ്പെട്ടു.

അതേസമയം, സ്റ്റേഷൻ ആക്രമണം ആസൂത്രിതമാണെന്നതിന് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സ്റ്റേഷനിലേക്ക് കല്ലെറിയുന്നതിനും വാഹനങ്ങൾ തകർക്കുന്നതിനും മുമ്പ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടി.വികൾ സമരക്കാർ തിരിച്ചുവയ്‌ക്കുകയും ചിലത് നശിപ്പിക്കുകയും ചെയ്‌തു.

പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നാണ് വിഴിഞ്ഞം സമരസമിതി ചെയർമാൻ ഫാ.യൂജിൻ പെരേര ആരോപിക്കുന്നത്. അടുത്ത കെട്ടിടത്തിൽ നിന്ന് കല്ലെറിഞ്ഞവർ അദാനിയുടെ ഏജന്റുകളാണെന്നും പറഞ്ഞു.

വിഴിഞ്ഞം വിദഗ്ദ്ധ സംഗമവും സെമിനാറും ഇന്ന് രാവിലെ 10ന് തിരുവനന്തപുരം മാസ്‌ക്കോട്ട് ഹോട്ടലിൽ നടക്കാനിരിക്കെ സംഘർഷത്തെപ്പറ്റി ഉദ്ഘാടകനായ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷനിരയിൽ നിന്ന് ശശി തരൂർ എം.പിക്കും ക്ഷണമുണ്ട്.

ആക്രമികൾ പലരും മുങ്ങി

പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്നുണ്ടായ ലാത്തിച്ചാർജ്, ഗ്രനേഡ്, ടിയർ ഗ്യാസ് പ്രയോഗത്തിൽ പരിക്കേറ്റ നൂറിലധികം പേർ തലസ്ഥാനത്തും തമിഴ്നാട്ടിലുമായി ചികിത്സയിലാണ്. പലരും അറസ്റ്റ് ഭയന്ന് ചികിത്സാവിവരങ്ങൾ പുറത്ത് പറയുന്നില്ല. നിസാര പരിക്കുകളുള്ളവർ ചികിത്സ തേടിയിട്ടുമില്ലെന്നാണ് വിവരം.

വെള്ളി വരെ കാത്തിരിക്കും

കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടെന്നും വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് വരെ കാത്തിരിക്കാമെന്നുമാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും നിലപാട്. സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ പ്രവർത്തിക്കൂവെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.