തിരുവനന്തപുരം: ദുബായ് ഗാല (ഗൾഫ് ആർട്സ് ആൻഡ് ലീഡർഷിപ്പ് അക്കാഡമി) പുരസ്കാരങ്ങൾക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും കഥാകൃത്ത് ജോൺ സാമുവലും അർഹരായി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് അടൂർ ഗോപാലകൃഷ്ണന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം. 'സ്വയംവരം' സിനിമയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകുന്നത്. കഥാകൃത്ത് ജോൺ സാമുവൽ രചിച്ച 'സിനിമയുടെ ശരീരം' എന്ന പുസ്തകത്തിനാണ് മികച്ച ചലച്ചിത്ര പഠനത്തിനുള്ള 50,000 രൂപയുടെ പുരസ്‌കാരം.
ഡിസംബർ 2 ന് യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ദുബായിൽ നടക്കുന്ന സാംസ്‌കാരിക സന്ധ്യയിൽ പുരസ്‌കാരങ്ങൾ നൽകും. ദുബായ് റോട്ടറി അസോസിയേഷൻ, വേൾഡ് മലയാളി കൗൺസിൽ, ഓൾ കേരള കോളേജസ് അലുമ‌്നി ഫോറം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ചടങ്ങിൽ ഗൾഫിൽ വിവിധ മേഖലകളിൽ പ്രശ്സതസേവനം നടത്തുന്ന പ്രവാസികളെയും തദ്ദേശീയരെയും ആദരിക്കുമെന്ന് ഗാലാ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഗൾഫിലെ ഇന്ത്യൻ എഴുത്തുകാരെയും കലാകാരന്മാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സാഹിത്യ ചലച്ചിത്ര സെമിനാറുകൾ യു.എ.ഇ ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസംബർ 3 ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |